പോത്തന്‍കോട്: പോത്തന്‍കോട് വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. സിഗ്നല്‍ ലൈറ്റുകള്‍ നിശ്ചലമായതിനു പുറമെ ഓടകളുടെ നിര്‍മ്മാണമാണ് പ്രധാന കാരണമാകുന്നത്. പോത്തന്‍കോട് ജംഗ്ഷനിലൂടെ കടന്നുപോകുന്ന കഴക്കൂട്ടം – അടൂര്‍ മാതൃകാ റോഡിലെ ഓടകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന “’ബോക്സ് കണ്വേര്ട്ടി’ ന്റെ നിര്‍മാണം നടക്കുകയാണ്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായാണ് ആക്ഷേപം. റോഡിന്റെ രണ്ടു ഭാഗങ്ങളായാണ് നിര്‍മാണം. ഒരുഭാഗത്തെ പണിതീര്‍ത്ത് കോണ്‍ക്രീറ്റ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ 21 ദിവസങ്ങളാണ് വേണ്ടത്.
ജംഗ്ഷനില്‍ റോഡ് പൊളിച്ചിട്ടിട്ട് ഇപ്പോള്‍ത്തന്നെ മൂന്നുമാസം കഴിഞ്ഞു. ഇപ്പോള്‍ റോഡിന്റെ ഒരുഭാഗത്തെ പണിമാത്രമാണ് തീര്‍ന്നത്. എന്നാല്‍ ഈ അവസ്ഥ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമാകുന്നു. ട്രാഫിക് പരിഷ്കരണം വന്നതോടെ പോത്തന്‍കോട് മേലെമുക്കില്‍ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പോത്തന്‍കോട് ഒണ്‍വെ ചുറ്റുന്നത് ഓട നിര്‍മ്മാണം ചെയ്യുന്ന ഭാഗത്ത് വന്‍ ഗതാഗത കുരുക്കിന് കാരണമാവുകയാണ് ചെയ്യുന്നത്.
ഓടകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഇപ്പോള്‍ കക്കൂസ് മാലിന്യമുള്‍പ്പെടെ മലിനജലമാണ് ഒഴുകിയെത്തുന്നത്. ഇതാണ് റോഡുപണി വൈകുന്നതിനുള്ള പ്രധാനകാരണമായി കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വകാര്യ കമ്പനികളുടെ കേബിളുകളും ഒരു പ്രധാന പ്രശ്നമാണ്. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മാസം തോറും ആരോഗ്യവകുപ്പ് അധികൃതര്‍ മേലേമുക്ക് മുതല്‍ ഓടകളില്‍ പരിശോധന നടത്തി ഓടകളിലേക്കു കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പുകള്‍ അടയ്ക്കും. എന്നാല്‍ പരിശോധന കഴിഞ്ഞാല്‍ വീണ്ടും മാലിന്യം ഒഴുക്കിവിടുന്നു. ഓടനിര്‍മാണം നടക്കുന്ന ഭാഗത്ത് വഴി നടക്കാന്‍വരെ ബുദ്ധിമുട്ടാണ്. രാവിലെയും വൈകുന്നേരങ്ങളിലും പോത്തന്‍കോട്ട് ഗതാഗതക്കുരുക്കിനും ഇതു കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: