ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ കൂടെ ഉദ്ഘാടന യാത്ര നടത്തിക്കൊണ്ടാണ് മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.
മൂന്ന് ഇടനാഴികളായി പൂര്‍ത്തിയാക്കുന്ന പദ്ധതിയിലെ കോറിഡോര്‍ ഒന്നിലെ മിയാപുര്‍-അമീര്‍പേട്ട് (13 കി.മീ), കോറിഡോര്‍ മൂന്നിലെ അമീര്‍പേട്ട്-നാഗോള്‍ (17 കി.മീ) റീച്ചുകള്‍ ചേര്‍ത്തു 30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച മുതല്‍ മെട്രോ സര്‍വ്വീസ് ജനങ്ങള്‍ക്കായി തുറന്നകൊടുക്കും. ആഴ്ചയുടെ അവസാനം മുതല്‍ മെട്രോ കാര്‍ഡുകള്‍ ലഭ്യമാകും. പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ ആറ് മുതല്‍ രാത്രി വരെയായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. എന്നാല്‍ തിരക്കും ആവശ്യകതയും അനുസരിച്ച് വൈകാതെ അത് 5.30 മുതല്‍ 11മണി വരെ ആക്കുമെന്ന് ഐടി മന്ത്രി കെടി രാമ റാവു പറഞ്ഞു. 10രൂപ മുതല്‍-60രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തില്‍ 330പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് കോച്ചുകളായിരിക്കും ഉണ്ടാവുക. തിരക്കും ആവശ്യകതയും അനുസരിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം ആറ് അയി വര്‍ധിപ്പിക്കും .
വൈകാതെ തന്നെ മെട്രോയുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വ്വീസും പാര്‍ക്കിങ്ങ് സൗകര്യവും മറ്റ് അനുബന്ധ യാത്ര സൗകര്യങ്ങള്‍ നിലവില്‍ വരും. സ്റ്റേഷനുകളില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഫ്ളൈ ഓവറുകളുടെയും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: