ഗോവയില്‍ പാര്‍വ്വതി
പനജി: മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരു രജതരേഖ. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച നിമിഷം. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും പാര്‍വതിക്ക് സ്വന്തം.
മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘ടേക്ക് ഓഫിലെ’ അഭിനയത്തിനാണ് ഈ അപൂര്‍വ നേട്ടം. ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രം കൂടിയായിരുന്നു ‘ടേക്ക് ഓഫ്’. ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
ഇറാഖിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട സമീറയെന്ന നഴ്സിനെയാണ് ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്. പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന കേരളത്തിലെ എല്ലാ നഴ്സുമാര്‍ക്കും സ്ത്രീകള്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു.
ഉത്തര്‍പ്രദേശ് വനിതാക്ഷേമമന്ത്രി റീത്ത ബഹുഗുണ ജോഷിയാണ് പുരസ്കാരം സമ്മാനിച്ചത്. രജത മയൂരത്തിനൊപ്പം പ്രശസ്തിപത്രവും പത്തു ലക്ഷം രൂപയുമാണ് പുരസ്കാരം. സ്പെഷ്യല്‍ ജൂറി പുരസ്കാരമായി മഹേഷ് നാരായണനു പതിനഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.
റൊബാന്‍ കപ്പീല്യോ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ‘120 ബീറ്റ്സ് പെര് മിനിറ്റ്’ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം നേടി. ഈ ചിത്രത്തിലൂടെ അര്‍ജന്റീനിയന്‍ താരം നയുവെല്‍ പെരെസ് ബിസ്കയര്‍ മികച്ച നടനായി. ഇന്ത്യന്‍ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം അമിതാഭ് ബച്ചന് സമ്മാനിച്ചു.
ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രഞ്ജിയില്‍ ചരിത്രം
റോത്തക്ക്: ഫുട്ബോളിന്റെയും അത്ലറ്റിക്സിന്റെയും കളിത്തൊട്ടിലെന്നാണ് ഇതുവരെ കേരളത്തെ ഇന്ത്യന്‍ കായിക ലോകം അറിഞ്ഞത്. ഇനി അതിനൊപ്പം ഒന്നുകൂടി ചേര്‍ക്കാം, ക്രിക്കറ്റ്.
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ ഹരിയാനയെ ഇന്നിങ്സിനും എട്ട് റണ്‍സിനും തൂത്തെറിഞ്ഞ് കേരളത്തിന്റെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ എതിരാളികള്‍ വിദര്‍ഭ. മത്സരം സൂറത്തില്‍.
അവസാന ദിവസം ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ രണ്ടാമിന്നിങ്സില്‍ 181 റണ്‍സ് വേണ്ടിയിരുന്ന ഹരിയാന 173ല്‍ പുറത്തായി. മൂന്നു വീതം വിക്കറ്റെടുത്ത ജലജ് സക്സേന, എം.ഡി. നിതീഷ് എന്നിവര്‍ കേരളത്തിന് ഇന്നിങ്സ് ജയമൊരുക്കി. ബേസില്‍ തമ്പി രണ്ടും, സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. സ്കോര്‍: ഹരിയാന- 208, 173, കേരളം- 389.
ടിനു യോഹന്നാന്, എസ്. ശ്രീശാന്ത് എന്നീ രാജ്യാന്തര ക്രിക്കറ്റര്‍മാരെയും, അനന്തപദ്മനാഭന്, ശ്രീകുമാരന്‍ നായര്‍, സുനില്‍ ഒയാസിസ് തുടങ്ങിയ പ്രതിഭകളെയും സമ്മാനിച്ച കേരളത്തിനിത് വൈകി വന്ന നേട്ടം. ശ്രീലങ്കയെ ലോകകപ്പ് ജയത്തിലേക്കു നയിച്ച ഡേവ് വാട്ട്മോര് എന്ന പരിശീലകന്റെ തന്ത്രങ്ങള്‍ നായകന് സച്ചിന് ബേബിയിലൂടെ കളത്തില്‍ നടപ്പാക്കിയപ്പോള്‍ പിറന്നത് പുതുചരിത്രം.
സഞ്ജു സാംസണ്, രോഹന് പ്രേം, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ് തുടങ്ങിയ ‘നാട്ടുകാര്‍’ക്കൊപ്പം മറുനാടന്‍ ജലജ് സക്സേനയുടെ ഉശിരന്‍ പ്രകടനം കൂടിയായതോടെ ഗ്രൂപ്പിലെ ആറ് കളിയില്‍ നിന്ന് അഞ്ചു ജയവുമായി കേരളത്തിന്റെ മുന്നേറ്റം. തോറ്റത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: