ന്യൂദല്‍ഹി: മലയാളിയായ സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ്. ദുര്‍ഗ്ഗ എന്ന സിനിമയുടെ സെന്‍സര്‍ഷിപ്പ് റദ്ദായി. സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ബോര്‍ഡിന്റെ നടപടി. സെക്സി ദുര്‍ഗ്ഗ എന്നായിരുന്നു സിനിമയുടെ ആദ്യപേര്.
ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി റദ്ദായത്. ഗോവ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവായ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തോടെ അതിനു കഴിയില്ല.
സെക്സി ദുര്‍ഗ്ഗ എന്ന പേര് മാറ്റി എസ്. ദുര്‍ഗ്ഗ എന്നാക്കും, സിനിമയിലെ മൂന്ന് അശ്ലീല വാക്കുകള്‍ നീക്കം ചെയ്യും എന്നീ നിര്‍ദ്ദേശങ്ങളോടെയാണ് സനില്‍കുമാര്‍ ശശിധരന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. എന്നാല്‍ ഗോവന്‍ മേളയില്‍ സിനിമ കണ്ട ജൂറി, സിനിമയുടെ പേര് തെറ്റായി നല്‍കിയത് തിരിച്ചറിഞ്ഞു. ചട്ടങ്ങളുടെ ലംഘനമാണ് സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്നും തിരുവനന്തപുരം മേഖലാ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ സനില്‍കുമാറിനെ അറിയിച്ചു.
കേരളാ ഹൈക്കോടതി വിധി നടപ്പാക്കാന്‍ പരമാവധി പരിശ്രമിച്ചെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദായ പുതിയ സാഹചര്യത്തില്‍ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഗോവന്‍ മേളയുടെ ഡയറക്ടര്‍ സുനിത് ഠണ്ടന് പ്രതികരിച്ചു.
കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന് കമല്‍ പറഞ്ഞെങ്കിലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദായ സാഹചര്യത്തില്‍ തിരുവനന്തപുരത്തും സിനിമ പ്രദര്‍ശിപ്പിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: