റോത്തക്ക്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായ മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും എട്ട് റണ്ണിനും തകര്‍ത്താണ് കേരളം പുതു ചരിത്രം കുറിച്ചത്. ഈ വിജയത്തോടെ നേടിയ 7 പോയിന്റ് ഉള്‍പ്പെടെ ആറ് കളികൡ നിന്ന് 31 പോയിന്റുമായാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് കേരളം. ക്വാര്‍ട്ടറില്‍ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. സൂറത്തില്‍ ഡിസംബര്‍ 7നാണ് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങുക.
ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന കേരളം എല്ലാ മേഖലകളിലും ഹരിയാനയെ നിഷ്പ്രഭമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഝാര്‍ഖണ്ഡ്, രാജസ്ഥാന്, സൗരാഷ്ട്ര, ജമ്മു കശ്മീര്‍, ഹരിയാന എന്നീ ടീമുകളെ കേരളം തോല്‍പ്പിച്ചു. ഗുജറാത്തിനോട് മാത്രമാണ് കേരളം തോറ്റത്.
1994-95 കാലത്തു പ്രീ-ക്വാര്‍ട്ടറില്‍ ഇടം നേടിയതാണ് ഇതിനു മുന്‍പു രഞ്ജിയിലെ കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം.
1996-97ല്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലെത്തിയെങ്കിലും സൗത്ത് സോണിനപ്പുറം പോയില്ല. പിന്നീട് പ്ലേറ്റ്-എലൈറ്റ് രീതിയില്‍ രഞ്ജി ട്രോഫി നടന്നപ്പോള്‍ 2002-03 സീസണില്‍ പ്ലേറ്റ് വിഭാഗം ഫൈനലിലുമെത്തി. എന്നാല്‍ അവസാന നോക്കൗട്ട് ഘട്ടത്തിലെത്തിയില്ല. 2007-08 സീസണില്‍ പ്ലേറ്റ് വിഭാഗം സെമിയിലുമെത്തി. ഇതാണ് സമീപകാലത്ത് കേരള ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടം.
സ്കോര്‍: ഹരിയാന ഒന്നാം ഇന്നിങ്സ് 208, രണ്ടാം ഇന്നിങ്സ് 173. കേരളം ഒന്നാം ഇന്നിങ്സ് 389.
ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ 181 റണ്‍സ് വേണ്ടിയിരുന്ന ഹരിയാനയെ രണ്ടാം ഇന്നിങ്സില്‍ 173 റണ്‍സിന് ഓള് ഔട്ടാക്കിയായിരുന്നു കേരളത്തിന്റെ സ്വപ്നതുല്യമായ കുതിപ്പ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്സേനയും നിധീഷും, രണ്ട് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് കേരളത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. സന്ദീപ് വാര്യരും അരുണ്‍ കാര്‍ത്തിക്കും ഓരോ വിക്കറ്റ് വീഴ്ത്തി.
83/5 എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ കളി തുടങ്ങിയ ഹരിയാനയെ ഉച്ചഭക്ഷണത്തിന് മുന്‍പുതന്നെ കേരള ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ഹരിയാന പ്രതീക്ഷ അര്‍പ്പിച്ചിരുന്ന രജത് പലിവാള്‍ (34), ക്യാപ്റ്റന്‍ അമിത് മിശ്ര (40) എന്നിവര്‍ വീണതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി.
ഒരുഘട്ടത്തില്‍ കേരളത്തിന്റെ സ്കോര്‍ ഹരിയാന മറികടക്കുമെന്ന് തോന്നിച്ചെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് അര്‍ഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു. ഇന്നലെ സ്കോര്‍ 119-ല്‍ എത്തിയശേഷമാണ് പലിവാല്‍-മിശ്ര കൂട്ടുകെട്ട് പിരിഞ്ഞത്. ജലജ് സക്സേനയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് പിടികൂടി പലിവാല്‍ മടങ്ങി. ഇതേ സ്കോറില്‍ അമിത് മിശ്രയും പുറത്തായി. നിധീഷിന്റെ പന്തില്‍ സച്ചിന് ബേബി പിടികൂടുകയായിരുന്നു. അധികം കഴിയും മുന്നേ ഒരു റണ്ണെടുത്ത ഹര്‍ഷല്‍ പട്ടേലിനെയും നിധീഷ് മടക്കി.
സ്കോര്‍: 8ന് 126. പിന്നീട് പൂനിഷ് മേത്തയും (32 നോട്ടൗട്ട്), അജിത് ചാഹലും (12) പിടിച്ചുനിന്നതോടെയാണ് ഹരിയാന ലീഡ് നേടുമെന്ന് തോന്നിച്ചത്. എന്നാല്‍ സ്കോര്‍ 153-ല്‍ എത്തിയപ്പോള്‍ ചാഹലിനെ അരുണ്‍ കാര്‍ത്തിക് ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞ്. അവസാന വിക്കറ്റില്‍ ആശിഷ് ഹൂഡയെ (5) കൂട്ടുപിടിച്ച് മേത്ത 20 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്കോര്‍ 173-ല്‍ എത്തിയതോടെ ഹരിയാന ഇന്നിങ്സിനും വിരാമമായി. ഹൂഡയെ നിധീഷിന്റെ പന്തില്‍ സഞ്ജു പിടികൂടിയതോടെ ചരിത്രം കുറിച്ച് കേരളം ക്വാര്‍ട്ടറിലേക്ക് കുതിച്ചു.
ഇവര്‍ വിജയനായകര്‍
മികച്ച ഫോമിലേക്കുയര്‍ന്ന സഞ്ജു സാംസണ്, മധ്യപ്രദേശില്‍ നിന്ന് കേരളത്തിന് വേണ്ടി കളിക്കാനെത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്സേന, ബൗളര്‍മാരായ ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ് എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ഇത്തവണ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തെ മുന്നോട്ടു നയിച്ചത്. ഒപ്പം മുന്നില്‍ നിന്ന് നയിച്ച നായകന് സച്ചിന് ബേബിയും.
വിക്കറ്റ് വേട്ടയില്‍ ദേശീയ തലത്തില്‍ ഒന്നാമതാണ് ജലജ് സക്സേന. ആറ് മത്സരങ്ങളിലെ 12 ഇന്നിങ്സില്‍ നിന്നായി 38 വിക്കറ്റുകള്‍ വീഴ്ത്തി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളുമടക്കം 482 റണ്‍സും ജലജ് അടിച്ചുകൂട്ടി. റണ്‍വേട്ടയില്‍ മുന്നില്‍ സഞ്ജു. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമടക്കം 577 റണ്‍സ്. റണ്‍വേട്ടയില്‍ ദേശീയ തലത്തില്‍ ഒമ്പതാമനാണ് സഞ്ജു.
പ്രതിസന്ധികള്‍ക്കു നടുവിലായിരുന്നു കഴിഞ്ഞ രഞ്ജി സീസണില്‍ സഞ്ജു സാംസണ്. ഫോം നഷ്ടമായതിനു പുറമെ അച്ചടക്കനടപടികളും വിവാദങ്ങളും. എന്നാല്‍, ടീമിനൊപ്പം സഞ്ജുവും മാറി. ഏതു സാഹചര്യത്തിലും കൂള്‍ ആയി കളിക്കുന്ന സഞ്ജു വീണ്ടും മാച്ച് വിന്നറായി. ജമ്മു കശ്മീരിനും സൗരാഷ്ട്രയ്ക്കുമെതിരായ നിര്‍ണായക കളികള്‍ ജയിപ്പിച്ചതു സഞ്ജുവാണ്. ജലജ് സക്സേനയെന്ന മധ്യപ്രദേശുകാരന് ഓള്‍റൗണ്ടറും കേരളത്തിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.
അരങ്ങേറ്റക്കാരും ഇടംകൈയന്‍ സ്പിന്നര്‍മാരുമായ സിജോമോന്റെയും അക്ഷയിന്റെയും പ്രകടനം ഇവരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതായി. പരിഭ്രമമില്ലാതെ പന്തെറിഞ്ഞ് നാല് കളികളില്‍ നിന്ന് സിജോമോന്‍ 19 വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ട് കളികളില്‍ നിന്ന് അക്ഷയ് കൊയ്തത് 13 വിക്കറ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: