കാഞ്ഞാര്‍: മുട്ടം ടൗണില്‍ സംഘടിച്ചെത്തിയ എസ്എഫ്ഐ ഗുണ്ടാ സംഘം കടകയറി ആക്രമണം നടത്തി. കടയുടമയായ സ്ത്രീയ്ക്കും മകനും അടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായി പരാതി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. നാട്ടുകാര്‍ സംഘടിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
മുട്ടം ഗവ. സ്കൂളിന് സമീപത്തെ ബേക്കറിയില്‍ കയറി യുവാവിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കടയുടമയായ ലൈല ഇസ്മയില്‍ തടഞ്ഞു. ഇതോടെ തന്നെ വലിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്ന് ലൈല പറഞ്ഞു. ഇത് കണ്ട് തടസ്സം പിടിക്കാന്‍ ചെന്ന മകന് മുനീറിനും അടിയേറ്റു. ഇരുവരും തൊടുപുഴയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കടയിലുണ്ടായിരുന്ന
നാട്ടുകാരായ രണ്ട് യുവാക്കള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. ഈ സമയം അക്രമികള്‍ രക്ഷപെട്ടു.
സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ: ഞായറാഴ്ച്ച രാത്രി 11 മണിക്ക് മുട്ടത്തെ ബാറിന് സമീപത്ത് വച്ച് നാട്ടുകാരായ രണ്ട് പേരും പ്രദേശത്തെ വിവിധ കോളേജുകളിലെ എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. എസ്എഫ്ഐക്കാരുടെ പരാതിയെ തുടര്‍ന്ന് മുട്ടം പോലീസ് യുവാക്കളിലൊരാളെ വീട്ടില്‍ കയറി പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ഇതറിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഏറെ വൈകി യുവാവിനെ കേസെടുക്കാതെ വിട്ടയച്ചു.
ഇതിന് ശേഷം ചൊവ്വാഴ്ച്ച വൈകിട്ട് യുവാക്കളിലൊരാള്‍ മുട്ടം ഗവ.സ്കൂളിന് സമീപത്തെ ബേക്കറിയില്‍ ഉണ്ടെന്നറിഞ്ഞ് ബൈക്കുകളിലായി പത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നത്. സംഭവത്തില്‍ വ്യാപാരികളും പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: