കേരളത്തിലെ ശോചനീയമായ റോഡുകള്‍ ഇവിടുത്തെ വികസന വിരുദ്ധ രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചകളാണ്. മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ കേരളത്തെ ആവാസയോഗ്യമല്ലാതാക്കിയിരിക്കുന്നു. സുന്ദര കേരളം വികൃതവും മലീമസവുമായിരിക്കുകയാണിന്ന്. റോഡരികുകളിലും പുഴയോരങ്ങളിലും ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയപ്പെടുന്നത് സാധാരണ കാഴ്ചയാണ്.
കൊച്ചുകേരളത്തിലെ റോഡുയാത്രകള്‍-കാല്‍നടയായാലും വാഹനമോടിച്ചായാലും-ഭയാനകമാകുന്നു. കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാതകള്‍ ഇല്ലാത്ത നഗരപ്രദേശങ്ങള്‍ ലോകത്തിവിടയേ കാണൂ. വികസിത നഗരങ്ങളില്‍ വൃത്തിയും വെടിപ്പുമുള്ള വീഥികളാണ്. നമ്മുടെ നാട്ടില്‍ റോഡുകളല്ലാതെ വീഥികള്‍ ഇല്ലല്ലോ. വാഹനയാത്രികര്‍ക്കും കാല്‍നട യാത്രികര്‍ക്കും ഒരുപോലെ സൗകര്യപ്രദമായി യാത്ര ചെയ്യാനുതകുന്ന പാതകളെയാണ് വീഥികള്‍ എന്നു വിളിക്കുക. നമ്മുടെ നാട്ടില്‍ പാതകള്‍ വാഹനയാത്രകള്ക്കു മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. കാല്‍നടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഗതാഗത സംവിധാനമാണിത്.
കേരളത്തിലെ നഗരങ്ങളും പാതയോരങ്ങളും വൃത്തിഹീനങ്ങളും അറപ്പുളവാക്കുന്നവയുമാകുന്നു. മൂക്കുപൊത്താതെ സുഗമമായി നടന്നുപോകാവുന്ന ഏത് നഗരപ്രദേശമാണ് നമുക്കുള്ളത്. റോഡരികുകളിലുള്ള ഓടകളെല്ലാം മലിനജലത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ഓടകള്‍ മൂടിയിട്ടുമില്ല. ആധുനികമോ അല്ലാതെയോ ഉള്ള നഗരാസൂത്രണമൊന്നും കേരളത്തില്‍ നടന്നുകാണില്ല. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ‘നഗരാസൂത്രകര്’ എന്ന തസ്തികകളില്‍ ഉദ്യോഗസ്ഥര്‍ വിരാജിക്കുന്നുണ്ടെങ്കിലും കേരളത്തിലൊരിടത്തും നഗരാസൂത്രണമെന്ന ഓരേര്പ്പാടില്ല. ‘ആസൂത്രിത നഗരം’ എന്ന സങ്കല്പം പോലും കേരളത്തിലെ വികസനാസൂത്രകരുടെ അര്ത്ഥസൂചികയിലില്ലതന്നെ.
നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും കേരളത്തിലെ റോഡുകളുടെ അവസ്ഥ ശോചനീയം തന്നെ. നിലവാരമുള്ള ഒരു കി.മീ. റോഡുപോലും നമ്മുടെ സംസ്ഥാനത്ത് ഇല്ലെന്നതു ഖേദകരമാണ്. ഇരുവശങ്ങളിലും അഴുക്കുചാലുകളോ, കാല്‍നടയാത്രക്കാര്‍ക്കുള്ള പ്രത്യേക നടപ്പാതകളോ, സൈക്കിള്‍ യാത്രികര്‍ക്കോ ഇരുചക്രവാഹന യാത്രകര്ക്കോ മാത്രമായുള്ള പ്രത്യേക ലെയ്നുകളോ കേരളത്തിലെ റോഡുകളിലൊരിടത്തും കാണുകയില്ല. റോഡുകള്‍ മുറിച്ചുകടക്കുവാനുള്ള സീബ്രാ ലൈനുകള്‍ ചിലയിടങ്ങളിലുണ്ടെങ്കിലും ജീവനില്‍ കൊതിയുള്ളവര്ക്കാര്ക്കും അതു മുറിച്ചുകടക്കുക സാധ്യമല്ല. സീബ്രാ ക്രോസിങ്ങിലൂടെ അതിവേഗതയില്‍ ഓടിച്ചുപോകുന്ന വാഹനവ്യൂഹത്തെ കേരളത്തില്‍ മാത്രമേ കാണാനാവൂ. ഒരു നാട്ടിലെ ഗതാഗത സംവിധാനം അവിടുത്തെ ജനസംസ്കൃതിയെയാണ് വിളിച്ചോതുന്നത്.
സംസ്കാരമുള്ള നാട്ടില്‍ വാഹനങ്ങള്‍ യാത്രികര്‍ കടന്നുപോകുവാന്‍ കാത്തുനില്ക്കുമ്പോള്, സംസ്കാരരഹിത സമൂഹത്തില്‍ യാത്രികര്‍ വാഹനങ്ങള്‍ കടന്നുപോകുവാനായി കാത്തുനില്ക്കുന്നു. സീബ്രാ ക്രോസിങ്ങിലും അതില്ലാത്തിടത്തും റോഡു മുറിച്ചു കടക്കുവാന്‍ നാമെത്രനേരമാണ് കാത്തുനില്‍ക്കേണ്ടിവരുന്നത്? റോഡു മുറിച്ചു കടക്കുന്നവര്‍ ജീവനുംകൊണ്ട് ഓടിപ്പോവുകയാണ് ചെയ്യുന്നത്.
കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍പ്പോലും ട്രാഫിക് ഐലന്റുകളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നത് പരിതാപകരമാണ്. ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ മിക്കപ്പോഴും പ്രവര്‍ത്തനരഹിതവുമായിരിക്കും. ഒരു മഴ പെയ്താല്‍ റോഡുകളെല്ലാം ചെളിക്കളമാകുന്ന ഏക പ്രദേശവും കേരളമാകുന്നു.
കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം ദേശീയപാതാ വികസനം ത്വരിതഗതിയില്‍ നടക്കുകയാണ്. ദിനംപ്രതി 20 കി.മീ. ദൂരം ദേശീയപാതാ വികസനമാണ് ഇതര സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. 60 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത വേണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിഷ്കര്‍ഷിക്കുന്നതെങ്കിലും നമ്മുടെ വികസന വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ (ഇടതു-വലതു രാഷ്ട്രീയ കൂട്ടായ്മ) അത് 45 മീറ്റര്‍ മതിയെന്ന് തീരുമാനിക്കുകയും, അത് ദേശീയ പാത അധികാരികള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 45 മീറ്റര്‍ വീതിയില്‍ എങ്കിലും സ്ഥലമെടുപ്പ് നടത്തി ദേശീയപാത വികസിപ്പിക്കുവാന്‍ നമ്മുടെ ‘പൊതുജനക്ഷേമ’ സര്‍ക്കാരുകള്‍ക്ക് ഇതുവരെയും കഴിയുന്നില്ലെന്നതില് മലയാളികള്‍ക്ക് വിഷമമൊന്നുമില്ല.
സംസ്ഥാന സര്‍ക്കാര്‍ 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണെങ്കിലും, അതിനെതിരെയും ചില വികസന വിരുദ്ധ പൗരസമിതികള്‍ രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ആശങ്കാജനകമാകുന്നു.
ഏതൊരു നാടിന്റെയും വികസനത്തെ സാര്‍ത്ഥകമാക്കുന്നതില്‍ അവിടുത്തെ നിലവാരമുള്ള ഗതാഗത സൗകര്യങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗുണോല്കൃഷ്ട ഗതാഗത സംവിധാനം ഒരു രാജ്യത്തിന്റെ മൂല്യവത്തായ ജനസംസ്കൃതിയുടെ പ്രതീകമാകുന്നു.
ശബ്ദമുഖരിതവാഹന ഗതാഗത സ്ഥിതിവിശേഷം നാട്ടിനെ അരാജകത്വത്തിലേക്ക് നയിക്കുകയേ ഉള്ളൂ. വാഹനമോടിക്കുമ്പോള്‍ ഉച്ചത്തിലും തുടര്‍ച്ചയായും ഹോണടിക്കുന്നത് അരോചകവും ആരോഗ്യത്തിനു ഹാനികരമാണ്. വിദേശ രാജ്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ഹോണടിക്കുക പതിവുള്ളതല്ല. ഇവിടെ ഹോണടിക്കുന്നത് നിരോധിക്കുകതന്നെ വേണം.
പതിനായിരക്കണക്കിന് പുതിയ വാഹനങ്ങളാണ് കേരളത്തില്‍ ദിനംപ്രതി നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അവയെയൊക്കെ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമായ സൗകര്യപാതകള് കേരളത്തില്‍ വികസിതമാകുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ റോഡപകടങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലെ നഗരയാത്രകള്‍ ദുഷ്കരമാക്കുന്ന മറ്റൊരു ഘടകം ഇവിടുത്തെ ടാക്സി-ഓട്ടോറിക്ഷാ സേവനദാതാക്കളുടെ ദുഷ്കൃതങ്ങളാകുന്നു. മീറ്റര്‍ ഘടിപ്പിച്ച ടാക്സി കാറുകള്‍ കേരളത്തില്‍ വിരളം. മീറ്റര്‍ ഘടിപ്പിച്ച ഓട്ടോറിക്ഷക്കാര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതും വിരളം. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ത്തന്നെ മീറ്റര്‍ ചാര്‍ജില്‍ കവിഞ്ഞ തുക ഈടാക്കുന്നതും പതിവ് കാഴ്ച തന്നെ.
ടാക്സി കാറുകളിലും ഓട്ടോറിക്ഷകളിലും മീറ്റര്‍ ഘടിപ്പിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും നിര്‍ബന്ധമാക്കാനും, യാത്രക്കാരില്‍നിന്ന് മീറ്റര്‍ ചാര്‍ജുകള്‍ മാത്രം ഈടാക്കാനും, ആയതിന് അപ്പപ്പോള്‍ തന്നെ മീറ്റര്ജന്യ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബില്ലുകള്‍ നല്കുവാനും നടപടികള്‍ സ്വീകരിക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാകേണ്ടിയിരിക്കുന്നു.
നമ്മുടെ നഗരപ്രദേശങ്ങളും പൊതുവഴിയോരങ്ങളും ദുര്‍ഗന്ധപൂരിതമാണ്. മാലിന്യങ്ങള്‍ പൊതുവഴിയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും പ്ലാസ്റ്റിക് സഞ്ചികളിലാക്കി വലിച്ചെറിയുന്നത് കേരളത്തിലെ പതിവു കാഴ്ചകള്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് കത്തിച്ച് നമ്മെ രോഗഗ്രസ്തരാക്കുവാന് നമ്മുടെ തദ്ദേശീയ ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. മാലിന്യസംസ്കരണം പ്രാദേശിക ഗവണ്മെന്റുകളുടെ ചുമതലയിലാണെങ്കിലും അതിനവര്‍ മുതിര്‍ന്നു കാണുന്നില്ല.
യാത്രികര്‍ക്ക് ഉപകാരപ്രദമാകുംവിധം വൃത്തിയായും വെടിപ്പായും പരിപാലിക്കപ്പെടുന്ന ടോയ്ലറ്റ് സൗകര്യങ്ങളുള്ള ബസ്സ്റ്റാന്റുകള് കേരളത്തിലില്ല. ഉള്ളവ ഉപയോഗയോഗ്യമോ ശുചിത്വമുള്ളവയോ അല്ല. ആധുനിക സൗകര്യങ്ങളോടുകൂടിയ ‘റസ്റ്റ് ഹൗസു’കള്‍ കേരളത്തിലെ ബസ്സ്റ്റാന്റുകളിലോ പൊതുയിടങ്ങളിലോ ഇല്ലാത്തതില്‍ നമ്മുടെ ജനനേതാക്കള്‍ക്കോ മന്ത്രി പുംഗവന്മാര്ക്കോ മനഃപ്രയാസമൊന്നുമില്ല.
ബസ് യാത്രകള്‍ സുഗമമാക്കുന്നതിനായുള്ള ഒരു നടപടിയും ‘ജനകീയ സര്‍ക്കാരുകള്‍’ സ്വീകരിക്കുന്നില്ലെന്നത് നമ്മുടെ പൊതുജനത്തിന്റെ ഭാഗ്യദോഷമാകുന്നു. ഗുണമേന്മയുള്ള റോഡുകളിലൂടെയുള്ള സുഖകരമായ ബസ്സ് യാത്രകള്‍ ആസ്വദിക്കുവാന്‍ നമുക്ക് കേരളീയര്‍ക്ക് എന്നാണാവോ ആവുക. പരിസ്ഥിതി സൗഹൃദബസ്സുകള് കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓടിക്കുവാന്‍ നടപടി സ്വീകരിക്കുകയാണെങ്കില്‍ അത് ഏറെ പ്രയോജനകരമാകും.
വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന യാത്രാബസ്സുകള്‍ (റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍ അവ സുഗമമായി ഓടിക്കുന്നുണ്ട്) കേരളത്തിലെ നഗരങ്ങള്‍ക്ക് അനുയോജ്യമാകുന്നവയാണ്. നഗരപാതകളെ പ്രത്യേക വൈദ്യുതി ലൈനുകളാല്‍ ബന്ധിപ്പിച്ച് വൈദ്യുതി ബസ്സുകള്‍ ഓടിക്കാവുന്നതേയുള്ളൂ. കേരളത്തിലെ സംസ്ഥാന-പ്രാദേശിക ഗവണ്മെന്റുകള് നഗര-റോഡ് ഗതാഗത വികസനത്തിന് പ്രായോഗിക മാനം കൈവരുത്തി ഒരു പ്രയോജനാത്മക വികസന തന്ത്രമാവിഷ്കരിക്കുവാന് തയ്യാറായാല്‍ അത് നാടിനും നാട്ടാര്‍ക്കും ക്ഷേമകരമാവും എന്നത് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: