കോഴിക്കോട്: ”സഞ്ജയന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷം”. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന് പുരസ്കാരം ലഭിച്ച വിവരമറിഞ്ഞ് എഴുത്തുകാരി പി. വത്സലയുടെ ആദ്യ പ്രതികരണം. കുട്ടിക്കാലത്ത് അമ്മ സഞ്ജയന്റെ മാസിക വായിച്ചുകേള്‍പ്പിച്ചിരുന്നു. പിന്നീട് സഞ്ജയന്റെ നിരൂപണ ഗ്രന്ഥങ്ങളും പുസ്തക വിമര്‍ശനങ്ങളും വായിച്ചു. സഞ്ജയന് കോഴിക്കോടിന്റെ ഹൃദയം കണ്ട എഴുത്തുകാരനായിരുന്നു. മലയാളവും ഇംഗ്ലീഷും സംസ്കൃതവും ആഴത്തിലറിഞ്ഞ് അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട എഴുത്തുകാരനായിരുന്നു അദ്ദേഹം.
എന്നെ സംബന്ധിച്ചിടത്തോളം ഏതു സാഹിത്യ പുരസ്കാരവും സന്തോഷത്തോടെ സ്വീകരിക്കും. പുതിയ പുരസ്കാരങ്ങള്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നു. കൂടുതല്‍ മികവോടെ എഴുതാനുള്ള ഉത്തരവാദിത്തം. തെറ്റുകള്‍ തിരുത്താനുള്ള അവസരം. സ്ത്രീ എന്ന നിലയില്‍ പുരസ്കാരങ്ങള്‍ക്ക് പല അവസരങ്ങളിലും രണ്ടാം തരമായി പരിഗണിച്ചിട്ടുണ്ട്. പുരസ്കാരങ്ങള്‍ ലഭിക്കുന്നത് തിരിച്ചേല്പ്പിക്കാനല്ല. അവാര്‍ഡുകള്‍ നല്‍കുന്നത് അതര്‍ഹിക്കുന്നു എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിക്കൊണ്ടാണ്. എന്നാല്‍ അവാര്‍ഡുകള്‍ ലഭിക്കാത്തതുകൊണ്ട് വിഷമവുമുണ്ടാകാറില്ല. എന്നെയും എന്റെ എഴുത്തിനെയും മാറ്റി നിര്‍ത്താനാവില്ല. എഴുത്തും ഞാനും ഒന്നാണ്. വത്സല പറഞ്ഞു.
യാത്ര എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളും വനവാസി മേഖലകളും സഞ്ചരിച്ചിട്ടുമുണ്ട്. മകന് അമേരിക്കയിലായതിന് ശേഷം അവിടെയും സന്ദര്‍ശിച്ചു. നയാഗ്രയിലെ വെള്ളച്ചാട്ടത്തില്‍ ഗംഗാനദിയുടെ അംശവും കണ്ടെത്താന്‍ കഴിയുന്നു. പ്രകൃതി പ്രതിഭാസങ്ങള്‍ ആഗോള അനുഭൂതിയായി ഉള്‍ക്കൊള്ളാന്‍ കഴിയണം. അവര്‍ പറഞ്ഞു.
കേരളം ഇന്ന് ഏറെ മതകീയമായിരിക്കുന്നു. മാനവികത മറഞ്ഞു നില്‍ക്കുകയാണ്. മഹാ പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന് ഭാവന മാറിയിരിക്കുന്നു. കെട്ടിടങ്ങള്‍ക്ക് പേരിടുന്നതുപോലെയാണ് മതങ്ങള്‍ക്കും പേരിടുന്നത്. ഇതിനപ്പുറത്തേക്ക് ആത്മീയതയെ കണ്ടെത്താന്‍ കഴിയണം. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കേണ്ടത് സുഹൃത്തുക്കളും സ്വന്തക്കാരുമായിരുന്നു. അവര്‍ പറഞ്ഞു.
സമൂഹത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവന്നവരാണ് ആദിവാസികള്‍.
സ്വന്തം മണ്ണില്‍ നിന്ന് തുരത്തപ്പെട്ടവര്‍. അമേരിക്കയാണ് ഇതിനേറ്റവും വലിയ ഉദാഹരണം. മതപ്രചാരണത്തിനെത്തിയവര് മതം മാറാത്തവരെ ചുട്ടുകൊന്ന ചരിത്രമാണ് അവിടെയുള്ളത്. മതം പ്രചരിപ്പിക്കാനായിരുന്നു നേരത്തെ ലോകസഞ്ചാരമെങ്കില് ഇന്ന് ഉപജീവനത്തിനു വേണ്ടിയാണ് യാത്രകളേറെയും. നവീന കാലത്തിന്റെ മാറ്റമാണത് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: