തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍ക്കിളികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കണമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായാണ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ വയല്‍ക്കിളികള്‍ എന്ന സംഘടന സമരം നടത്തിവരികയായിരുന്നു. ഈ വിഷയമുന്നയിച്ച് വയല്ക്കിളകളുടെ നേതൃത്വത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും റോഡ്-ട്രാന്‍സ്പോര്‍ട്ട് ഹൈവേ ഐന്റ് ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. വയല്‍ക്കിളികള്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് കുമ്മനം രാജശേഖന് അടക്കമുള്ള നേതാക്കള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. വിഷയത്തില്‍ 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോട് കേന്ദ്ര മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളികള്‍ തുടങ്ങിയ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ് ഇപ്പോള്‍ അതിനിടയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഈ പ്രദേശത്തുകാര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.വയല്‍ നികത്തുന്നിതിനെതിരെ പതിനേഴ് ദിവസമാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നത്. ഒടുവില്‍ മന്ത്രി ജി.സുധാകരന് വിഷയത്തില്‍ ഇടപെടുകയും സമരക്കാരുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിപ്പിക്കുകയുമായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ മാത്രമുള്ള കീഴാറ്റൂരില്‍ കൂടിയുള്ള ബൈപ്പാസ് റോഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സംരം നടത്തിയിരുന്നത്. സമരംമൂലം സിപിഎം ബ്രാഞ്ച് സമ്മേളനം പോലും മാറ്റിവെക്കേണ്ട സ്ഥിതിയിലെത്തിയിരുന്നു. ഇതിന്റെ പേരില്‍ രണ്ട് ബ്രാഞ്ച് കമ്മറ്റിയിലെ ഏതാനും അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ വിശദ പഠനം നടത്തുന്നതിനുവേണ്ടി വിദഗ്ധ സമിതി കീഴാറ്റൂര്‍ സന്ദര്‍സിക്കുമെന്ന് മന്ത്രി ഉറപ്പുനില്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുകയും റോഡിന്റെ ഗതി മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കീഴാറ്റൂര്വയലിന് എതിര്‍വശത്തുള്ള കരഭാഗത്തോ അല്ലെങ്കില്‍ കീഴാറ്റൂര്‍ വയലിലൂടെയുള്ള തോടുനികത്തി ഇരുഭാഗങ്ങളിലുമുള്ള വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കണമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ തീരുമാനം സമരക്കാര്‍ തള്ളിയിരുന്നു. തോടും വലയലും നികത്തി റോഡ് പണിയാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കീഴാറ്റൂരിന് പുറമെ പ്ലാത്തോട്ടം കൂവോട് പ്രദേശങ്ങളിലെ നാട്ടുകാരും ഇതിനെതിരെ സമരമുഖത്താണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: