കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി സൂചന. ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനത്തിനായി ദിലീപ് ദുബായിലേക്ക്തിരിച്ചതോടെയാണ് അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെട്ടത്. ദുബായ് യാത്രയില്‍ പല തെളിവുകളും നശിപ്പിക്കപ്പെടുമെന്നും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടേക്കാമെന്നും പോലീസിന് ആശങ്കയുണ്ട്.
ദിലീപിന്റെ ദുബായിയിലെ നീക്കങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. ആരെയൊക്കെ കാണുന്നവെന്നതും പോലീസ് ശ്രദ്ധിക്കും. താമസസ്ഥലം പോലീസിനെ അറിയിക്കണമെന്ന് കോടതി ഉത്തരവുണ്ട്.
തിങ്കളാഴ്ചയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ദിലീപ് പാസ്പോര്‍ട്ട് വാങ്ങിയത്. ആറു ദിവസത്തേക്കാണ് പാസ്പോര്‍ട്ട് നല്‍കിയത്. ദുബായിയില്‍ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി ദിലീപ് അമ്മ സരോജത്തോടൊപ്പം ഇന്നലെ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടു. ഭാര്യ കാവ്യ മാധവന്, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമായിരിക്കും യാത്രയെന്നാണ് ആദ്യം അറിയിച്ചിരുന്നത്, എന്നാല്‍ പിന്നീട് തീരുമാനം മാറ്റി.
ദിലീപിനൊപ്പം സംവിധായകന് നാദിര്‍ഷായുടെ കുടുംബവുമുണ്ട്. ദുബായ് കരാമയില്‍ തുറക്കുന്ന ഹോട്ടല്‍, നാദിര്‍ഷയുടെ അമ്മ ഇന്ന് ഉദ്ഘാടനം ചെയ്യും. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ഉദ്ഘാടനം നീട്ടിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: