കൊച്ചി: ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്, വിജിലന്‍സ് രജിസ്ട്രാര്‍ ആര്. നാരായണ പിഷാരടി, തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു. ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.
ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 37 ആകും. മൂന്നുപേരുടെയും നിയമനം സുപ്രീം കോടതിയുടെ കൊളീജിയം അംഗീകരിച്ചിരുന്നു. തിരുവില്വാമല കിണറ്റിന്‍കര വീട്ടില്‍ ഹരിദാസ് പുല്ലാട്ടിന്റെയും കൊച്ചമ്മിണിക്കാവിന്റെയും മകനായ അശോക് മേനോന് പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ ജില്ലാ ജഡ്ജിയായിരുന്നു.
ആര്. നാരായണ പിഷാരടി നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് പിഷാരത്ത് രാമപ്പിഷാരടിയുടെ മകനാണ്. തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മുന്‍സിഫായും മജിസ്ട്രേട്ടായും പ്രവര്‍ത്തിച്ചു. 2005 ല്‍ മഞ്ചേരി ജില്ലാ ജഡ്ജിയായി. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനിയായ ആനി ജോണ്‍ 1989 ല്‍ നോര്‍ത്ത് പറവൂര്‍ കോടതിയില്‍ മുന്‍സിഫായിരുന്നു. തൊടുപുഴ, പെരുമ്പാവൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: