തിരുവനന്തപുരം: അഖിലകേസില്‍ സംസ്ഥാന വനിതാകമ്മീഷന്റെ നിലപാട് കേരളത്തിലെ ചുവപ്പ്-ജിഹാദി ഭീകരബന്ധം പുറത്താക്കി. വനിതാകമ്മീഷന് അഭിഭാഷകന്റെ നിലപാടുകളാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇടതുസഹയാത്രികനും പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഡ്വ പി.വി. ദിനേശനാണ് സുപ്രീംകോടതിയില്‍ സംസ്ഥാന വനിതാകമ്മീഷനുവേണ്ടി ഹാജരായത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്ന എം.സി. ജോസഫൈനാണ് ചെയര്‍പേഴ്സണ്‍.
അഖിലയെ വിവാഹംചെയ്തു എന്നവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകന്‍ ഷെഫിന് ജഹാന്റെ ഭീകരബന്ധത്തെ ലഘൂകരിക്കാനാണ് കമ്മീഷന് അഭിഭാഷകന് ശ്രമിച്ചത്. ഷെഫിന് ഐഎസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന നവ സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയത്തിന്റെ രേഖകള്‍ അഖിലയുടെ അച്ഛന് അശോകന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ഭീകരന് അബ്ദുള്‍ റഷീദിന്റെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക് പോസ്റ്റടക്കമുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു. സിറിയയിലേക്ക് ആളെ റിക്രൂട്ട് ചെയ്താല്‍ എത്രരൂപ ലഭിക്കുമെന്ന് ഷെഫിന് ഐഎസ് റിക്രൂട്ടിങ് ഏജന്റ് മന്‍സി ബുറാഖിയോട് ചാറ്റിലൂടെ ചോദിക്കുന്ന വിവരങ്ങളും ഇതിലുള്‍പ്പെടുന്നു.
ഷെഫിനെ മനഃപൂര്‍വം കുടുക്കാന്‍ ആരോ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്നത് തെളിവാക്കി കോടതിയില്‍ ഹാജരാക്കിയെന്നായിരുന്നു ഷെഫിന്റെ അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞത്. ഈ ക്ലിപ്പുകളുടെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും കുറേക്കാലമായി വാട്സാപ്പ് പോലുള്ള നവമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കുകയാണെന്ന് തന്റെ സുഹൃത്ത് പറഞ്ഞതായും സിബല്‍ വ്യക്തമാക്കി. ഇതോടെ അഡ്വ പി.വി. ദിനേശന് കോടതിയില്‍ എഴുന്നേറ്റു നിന്ന് സിബലിന്റെ വാദത്തെ അനുകൂലിച്ചു. ജുഡീഷ്യല്‍ അധികാരമുള്ള വനിതാകമ്മീഷന്റെ അഭിഭാഷകന് അന്വേഷണ ഏജന്‍സികളോട് ആശയവിനിമയം നടത്താതെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ വെള്ളപൂശാന്‍ കോടതിയില്‍ ശ്രമിച്ചതാണ് സംശയമായത്.
അഖിലയ്ക്ക് ഇംഗ്ലീഷ് അറിയാമെന്ന വനിതാകമ്മീഷന് അഭിഭാഷകന്റെ വാദത്തെ അടിസ്ഥാനമാക്കി കോടതി ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. എന്നാല്‍ മറുപടി പറയാനാകാതെ അഖില ബുദ്ധിമുട്ടി. ഇതോടെ കോടതി വനിതാകമ്മീഷന് അഭിഭാഷകന്റെ വാദമുഖങ്ങളില്‍ നീരസം പ്രകടിപ്പിച്ചു. കോടതിയോട് കള്ളം പറയുകയായിരുന്നില്ലേ എന്ന ചോദ്യത്തിന് അഖിലയ്ക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാകുമെന്നും മറുപടി പറയാന്‍ ബുദ്ധിമുട്ടാണെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് ദിനേശന് വ്യക്തമാക്കി. തുടര്‍ന്ന് അഖിലയ്ക്ക് ദ്വിഭാഷിയായി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് വി. ഗിരിയെ കോടതി നിയോഗിച്ചു.
അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെ ചോദ്യം ചെയ്യും
കൊച്ചി: അഖില കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ നേതാവിനെ ചോദ്യം ചെയ്യും. വേങ്ങര മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. കെ.സി. നസീറിനെയാണ് ചോദ്യം ചെയ്യുക. ഷെഫിന് ജഹാന്റെ അഭിഭാഷകന് കൂടിയാണ് നസീര്‍. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. പി. നാരായണനെയാണ് ഫേസ്ബുക് വഴി നസീര്‍ ഭീഷണിപ്പെടുത്തിയത്.
ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞദിവസം പി. നാരായണന് നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് നാരായണന്റെ മൊഴിയെടുത്തിരുന്നു. പിന്നീടാണ് നസീറിനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. അഖില വിഷയത്തില്‍ നസീര്‍ പ്രകോപനപരമായ പ്രസ്താവനകളും ഭീഷണികളും തുടരുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നസീറിന്റെ ഫേസ്ബുക് പോസ്റ്റിന് കമന്റായി നിരവധി പേര്നാരായണനെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷന് അഖിലയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ അഡ്വക്കേറ്റ്സ് ജനറല്‍ ഓഫീസ് പോലീസിന് നല്കിയ നിയമോപദേശം എസ്ഡിപിഐക്കാരുടെ കൈവശമെത്തിയതിനെക്കുറിച്ചും ഡിജിപിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പോലീസ് പരിശോധിക്കും. അഖില കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം അഡ്വ. കെ.സി. നസീര്‍ സര്‍ക്കാരിനെതിരെയും ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: