കാസര്‍കോട്: സിപിഎമ്മിന്റെ കാസര്‍കോട് ജില്ലയിലെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന ബേഡകം വിഭാഗീയ പ്രവര്‍ത്തനം കൊണ്ട് വീണ്ടും പുകയുന്നു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ പതിനഞ്ചു പേര് സിപിഐയില്‍ ചേര്‍ന്നു.
കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍മാസ്റ്ററും കൂട്ടരും പാര്‍ട്ടി വിട്ടതിന് ശേഷം സിപിഎമ്മില്‍ നിന്നുള്ള കൂട്ടരാജിയാണിത്.
ബന്തടുക്ക മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നത്. സിപിഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഇവര്‍ സിപിഐയില്‍ ചേര്‍ന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വാരിജാക്ഷന്‍ മുന്നാട്, കരുണാകരന് മുന്നാട് തുടങ്ങിയവരാണ് സിപിഎം വിട്ടത്. ഇവരോടൊപ്പം കോണ്‍ഗ്രസിലെ പറയമ്പള്ളത്ത് അശോകനും സിപിഐയില്‍ ചേര്‍ന്നു. മന്ത്രി ഇ. ചന്ദ്രശേഖരനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.
നേരത്തെ ഗോപാലന് മാസ്റ്ററുടെ നേതൃത്വത്തില്‍ ഇരുനൂറോളം സിപിഎം നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിരുന്നു.
അതിനിടെ സിപിഐയില്‍ ചേര്‍ന്ന ബന്തടുക്ക മുന്‍ ലോക്കല്‍ സെക്രട്ടറി ഇ. കെ. രാധാകൃഷ്ണന്റെ കാര്‍ തകര്‍ത്തു. വീടിന്റെ കോമ്പൗണ്ടിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കെ എല്‍ 14 എച്ച് 253 നമ്പര്‍ കാറാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: