കൊടുങ്ങല്ലൂര്‍: കയ്പമംഗലം കാള മുറിയില്‍ ബിജെപി പ്രവര്ത്തകന് ചക്കംചാത്ത് സതീശനെ വധിച്ച കേസില്‍ രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ നാലു പ്രതികളെ കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഒന്നാം പ്രതി ചിറയത്ത് സലീഷ്, രണ്ടാം പ്രതി വടാശ്ശേരി ശരത് ലാല്‍, മൂന്നാം പ്രതി മാമ്പറമ്പത്ത് ദിനീബ്, അഞ്ചാം പ്രതി കുരുവത്ത് ഘനശ്യാം എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് കൊടുങ്ങല്ലൂര്‍ സിഐ അറസ്റ്റു ചെയ്തത്. നാലാം പ്രതി അയിരൂര്‍ കൊല്ലം പറമ്പില്‍ വിഷ്ണു ഒളിവിലാണ്. ഒന്നും രണ്ടും പ്രതികള്‍ സിപിഎം കയ്പമംഗലം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും മറ്റുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ഞായറാഴ്ച രാവിലെ പ്രതികള്‍ മതിലകം പോലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്നലെ കയ്പമംഗലം അകംപാടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ പോലീസ് പ്രതികളെ സഹായിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. നിരവധി മുറിവുകളേറ്റും വാരിയെല്ലുകള്‍ തകര്‍ന്നുമാണ് സതീശന് മരിച്ചത്. മതിലില്‍ ചാരി നിറുത്തിയാണ് സതീശനെ മര്‍ദ്ദിച്ചത്. ഇത് ആസൂത്രിത കൊലപാതകത്തിന് തെളിവാണെന്നിരിക്കെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത് പ്രതികളെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം.
സതീശനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ സഹോദരി ഗീതയേയും പ്രതികള്‍ മര്‍ദ്ദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് സതീശനും മറ്റ് പരിക്കേറ്റവരും. പക്ഷെ പട്ടികജാതി പീഡനത്തിനെതിരായ വകുപ്പുകള്‍ ഒന്നും കേസില്‍ ഇല്ല. പ്രതികള്‍ കീഴടങ്ങി ഒരു ദിവസം കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയത് അവര്‍ക്കനുകൂലമായ തിരക്കഥ ഒരുക്കാനാണെന്നാക്ഷേപമുണ്ട്. കൊടുങ്ങല്ലൂര്‍ സിഐ ഓഫീസില്‍ എത്തിച്ച പ്രതികളുടെ ഫോട്ടോയെടുക്കാതിരിക്കാനും ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തി. സതീശന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് ബന്ധുക്കള്‍ പരാതി നല്‍കും.
പ്രതികള്‍ക്കെതിരായ കേസില്‍ 302-ാം വകുപ്പും പട്ടികജാതി പീഡന നിരോധന നിയമമനുസരിച്ചുള്ള വകുപ്പുകളും ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി, എസ്പി എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: