മറയൂര്‍(ഇടുക്കി): കാറില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. നൂറ് കിലോ ചന്ദനം പിടിച്ചെടുത്തു. കുഞ്ചിത്തണ്ണി ഇഞ്ചയ്ക്കല്‍ ജോമോന്, വൈക്കം കാരുവിള ഷൈജു, കുഞ്ഞിത്തണ്ണി പൈനാടത്ത് ബിനോയി എന്നിവരെയാണ് മറയൂര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. മുഖ്യ പ്രതി അടിമാലി സ്വദേശി അനൂപ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു.
മറയൂര്‍ ചെക് പോസ്റ്റില്‍ വരാതെ കാട്ടിലൂടെ ചന്ദനം തലച്ചുമടായി തലയാര്‍ ഭാഗത്ത് എത്തിച്ച് വനത്തിലൂടെ കടത്തുന്ന വിവരത്തെത്തുടര്‍ന്ന് മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ പരിശോധന ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെ കാറില്‍ ചന്ദനം കണ്ടെത്തി. വാഹനത്തില്‍ നാല് പേരുണ്ടായിരുന്നു. മുഖ്യ പ്രതി അനൂപ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു.
മറ്റുള്ളവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മറയൂര്‍ സ്വദേശി സൂര്യ എന്നയാളാണ് ചന്ദനം എത്തിച്ച് നല്‍കിയതെന്ന് വ്യക്തമായി. ഇയാളെ പിടികൂടാന്‍ ശ്രമിച്ചു വരികയാണ്. നിരവധി കേസുകളിലെ പ്രതിയാണ് സൂര്യ. പ്രതികളെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: