കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ ഹര്‍ജിക്കാരിക്ക് ഇപ്പോള്‍ പരാതി പിന്‍വലിക്കാനാവില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ പരാതി പിന്‍വലിക്കാന്‍ സാധിക്കൂയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസ് അന്വേഷിച്ച പി.എസ്. ആന്റണി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച രേഖ (ടേംസ് ഓഫ് റഫറന്‍സ്) ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്കി. ശശീന്ദ്രനെതിരെ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. ഹര്‍ജി പരിഗണിച്ചപ്പോള്‍ ആന്റണി കമ്മീഷന്റെ അന്വേഷണത്തില്‍ ഈ പരാതിയുണ്ടായിരുന്നില്ലെന്ന് ശശീന്ദ്രന്റെ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജി ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും.
മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന് അഭിമുഖമെടുക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും കേസ് തുടരാന്‍ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: