കൊല്ലം: നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ രംഗത്ത് എത്തിയതോടെ ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. ഡിസംബര്‍ അഞ്ചുമുതല്‍ പത്തുവരെ ജില്ലാ കലോത്സവം നടക്കുന്ന പ്രധാനവേദിയായ ക്രിസ്തുരാജ് സ്കൂളിലാണ് സംഭവം. ഇന്നലെ രാവിലെ 11ന് പന്തല്‍ നിര്‍മാണത്തിനുള്ള സാധനങ്ങളുമായി എത്തിയ ലോറി സ്കൂള്‍ വളപ്പില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിവരടക്കമുള്ള ചുമട്ടുതൊഴിലാളികള്‍ തടഞ്ഞിട്ടു. ലോറിയില്‍ നിന്നും കരാറുകാരന്റെ തൊഴിലാളികള്‍ മുളയും കഴയും കര്‍ട്ടനും അലങ്കാരങ്ങളും മറ്റും ഇറക്കുന്നത് ചുമട്ടുതൊഴിലാളികളായ യൂണിയന്കാര് തടഞ്ഞു. ഏറെനേരം ഇത് തുടര്‍ന്നതോടെ ബഹളമായി. ഇതറിഞ്ഞ് സംഘാടകരായ അധ്യാപകരും പരിസരവാസികളും വിദ്യാര്‍ത്ഥികളും തടിച്ചുകൂടി.
കരാറുകാരനായ ഷിഹാബുദീനോട് ലോഡ് ഒന്നിന് 2500 രൂപ നിരക്കില്‍ നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളികളോട് അദ്ദേഹം തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി. കുറഞ്ഞ നിരക്കിലാണ് താന്‍ പന്തല്‍ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നതെന്ന് കണക്കുകളോടെ വ്യക്തമാക്കിയെങ്കിലും ഇവിടെയിറക്കുന്ന 13 ലോഡിനും നോക്കുകൂലി ലഭിക്കണമെന്ന കടുംപിടിത്തമാണ് ചുമട്ടുകാരില്‍ നിന്നും ഉണ്ടായത്. ഇതോടെ കരാറുകാരന് പണി നിര്‍ത്തിവയ്ക്കുകയാണെന്ന് സംഘാടകരോട് പറഞ്ഞു.
സംഘാടകരായ അധ്യാപകര്‍ തൊഴിലാളികളോട് സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ പ്രശ്നപരിഹാരത്തിനായി സംഘാടകസമിതി ചെയര്മാന് കൂടിയായ മേയര്‍ വി.രാജേന്ദ്രബാബുവിനെ ഫോണില്‍ ബന്ധപ്പെട്ടു. വിചിത്രമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ആവശ്യമായ പണം നല്‍കികൊള്ളാനുമാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നര മണിക്കൂറോളം ലോഡിറക്കാനുള്ള അനുവാദത്തിനായി ചുമട്ടുകാരോട് സംഘാടകര്‍ കെഞ്ചിനോക്കി. ഒരാഴ്ച മാത്രമാണ് ഇനി കലോത്സവത്തിനുള്ളതെന്നും വലിയ ഫണ്ടുകളൊന്നും തങ്ങള്‍ക്ക് അനുവദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ അതൊന്നും കേട്ടില്ല.
ലോഡുനിറച്ച ലോറി സ്കൂള്‍ ഗ്രൗണ്ടില്‍ തന്നെ കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.
ക്രിസ്തുരാജ് സ്കൂള്‍, വിമലഹൃദയ സ്കൂള്‍, കര്‍ബല റാണി ട്രെയിനിങ് സ്കൂള്‍, വിമലാംബിക എല്‍പി സ്കൂള്‍ തുടങ്ങിയ വേദികളിലായി 8000 വിദ്യാര്‍ത്ഥികളാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നത്. കുരുന്നുപ്രതിഭകളുടെ കലാമത്സരങ്ങളെ ബാധിക്കുന്ന രീതിയിലുള്ള തൊഴിലാളികളുടെ സമീപനത്തില്‍ കടുത്ത അമര്‍ഷമാണ് സംഘാടകസമിതിയില്‍ ഉള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കലോത്സവവേദിയില്‍ നോക്കൂകൂലി ആവശ്യപ്പെട്ട് ഒരു സംഭവം ഉണ്ടാകുന്നതെന്ന് മുതിര്‍ന്ന അധ്യാപകന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: