തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് നായര്‍(89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുരുതരാവസ്ഥയിലായിരുന്ന ചന്ദ്രശേഖരന് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. സംസ്കാരം മറ്റന്നാള്‍ വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും. സിപിഐ അംഗമായ അദ്ദേഹം ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായി. കേരളത്തില്‍ ആദ്യമായി മാവേലി സ്റ്റോര്‍ ശൃംഖല തുടങ്ങിയത് ചന്ദ്രശേഖരന് ഭക്ഷ്യമന്ത്രിയായിരുന്ന കാലത്താണ്.
1957ലെ ആദ്യ നിയമസഭയില്‍ ചന്ദ്രശേഖരന് അംഗമായിരുന്നു. സിപിഐയുടെ ദേശീയനേതൃനിരയിലും പ്രവര്‍ത്തിച്ച അദ്ദേഹം രാഷ്ട്രീയത്തിലെ സൗമ്യമുഖത്തിന് ഉടമയുമാണ്. സിപിഐ ദേശീയ കണ്ട്രോള് കമ്മീഷനിലും അംഗമായിരുന്നു.
സംസ്ഥാനത്തെ തന്നെ മികച്ച സഹകാരികളില്‍ ഒരാളായാണ് ഇ ചന്ദ്രശേഖരന് അറിയപ്പെടുന്നത്. 27 വര്‍ഷം കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നബാര്‍ഡ് രൂപീകരണത്തിന് മുന്നോടിയായി നിയോഗിക്കപ്പെട്ട റിസര്‍വ് ബാങ്ക് സമിതിയിലെ ഏക അനൗദ്യോഗിക അംഗവുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: