തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകന്റെ കിണറ്റില്‍ തലമുടിയും മനുഷ്യവിസര്‍ജ്യവും കുടിവെള്ളം മുട്ടിച്ച സംഭവങ്ങളുമുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കുടിവെള്ളമേ നല്‍കില്ലെന്ന ശാഠ്യത്തിലാണ് വാട്ടര്‍ അതോറിറ്റി. പഞ്ചായത്ത് പ്രസിഡന്റടക്കം നാലുദിവസം സമരം ചെയ്തിട്ടാണ് കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്.
കഴിഞ്ഞ 21 ന് ചൊവ്വാഴച രാത്രിയോടെ മുടങ്ങിയ കുടിവെള്ളം 25 ശനിയാഴ്ചയാണ് പുനസ്ഥാപിച്ചത്. അറുപത് ശതമാനത്തിലധികം ജനങ്ങള്‍ ആശ്രയിക്കുന്നത് പൊതുജലവിതരണ സംവിധാനത്തെയാണ്. ഇവിടെ ജലവിതരണം നടക്കുന്നത് പ്ലാരം, കുന്നുംപുറം ടാങ്കുകളില്‍ നിന്നാണ്. ചൂഴാറ്റുകോട്ട പ്ലാന്റില്‍ നിന്ന് പ്ലാരം ടാങ്കിലും മങ്കാട്ടുകടവ് പമ്പ് ഹൗസില്‍ നിന്ന് പ്ലാരം, കുന്നുംപുറം ടാങ്കുകളിലും വെള്ളം എത്തിക്കും. ഇതില്‍ ചൂഴാറ്റുകോട്ടയിലെ രണ്ടുമോട്ടോറും നന്നാക്കാത്തതാണ് ദിവസങ്ങളോളം കുടിവെള്ളം മുട്ടിച്ചത്.
മോട്ടോര്‍ കേടായിട്ട്
ഒന്നരമാസം
വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ബാലരാമപുരം പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് കരമനയാറിന് തീരത്തുള്ള ചൂഴാറ്റുകോട്ട പ്ലാന്റില്‍ നിന്നാണ്. ഓരോ പഞ്ചായത്തിനും 75 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകളുമുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചവെള്ളം പ്ലാരത്തുള്ള വിതരണടാങ്കില്‍ എത്തിക്കും. ഇതിനുള്ള വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ ഒരു മോട്ടോര്‍ ഒന്നരമാസംമുമ്പ് കേടായി. അതോടെ പ്രവര്‍ത്തനം രണ്ടാമത്തെ മോട്ടോറിലേക്ക് മാറ്റി. കേടായ മോട്ടോര്‍ അഴിച്ച് മാറ്റി മൂലയക്ക് വച്ചു. നന്നാക്കാനുള്ള ശ്രമംപോലും നടത്തിയില്ല. രണ്ടാമത്തെ മോട്ടോര്‍കൂടി കേടായതോടെ ജലവിതരണം നിര്‍ത്തിവച്ചു. അതേസമയം മറ്റ് പഞ്ചായത്തുകളിലെ വിതരണം സുഗമമായി നടത്തി. സിറ്റിയിലെ വന്‍കിടക്കാര്‍ക്ക് കുടിവെള്ളം വില്‍ക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടായില്ല.
കുടിവെള്ളത്തിനായി
രാപ്പകല്‍ സമരം
17 വാര്‍ഡുകളിലും ചൊവ്വാഴ്ചരാത്രിയോടെ വെള്ളം മുടങ്ങി. ഇതോടെ പഞ്ചായത്തംഗം വി.എസ്. പ്രസാദ് ബുധനാഴ്ച രാവിലെ പ്ലാന്റിലെത്തി കുടിവെള്ളം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ എത്തിയ പ്രസാദിനെ ഉച്ചവരെ പലകാരണങ്ങള്‍ പറഞ്ഞ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിര്‍ത്തി. ഉച്ചയ്ക്കും പരിഹാരമാകാത്തതോടെ പ്രസാദ് സോഷ്യല്‍മീഡിയ വഴി വിഷയം പുറത്തെത്തിച്ചു. ഇതോടെ ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥര്‍ പ്രതികാരനടപടി ആരംഭിച്ചു. മറ്റൊരു പമ്പില്‍ നിന്ന് ജലവിതരണം നടത്താന്‍പോലും തയ്യാറായില്ല. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ബിജെപിയുടെ പഞ്ചായത്തംഗങ്ങളും രാപ്പകല്‍ സമരം ആരംഭിച്ചു. എന്നിട്ടും പരിഹാരമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സമരം വെള്ളിയാഴ്ചവരെ നീണ്ടു. നാട്ടുകാര്‍ സമരത്തിനൊപ്പം നില്‍ക്കുമെന്ന സ്ഥിതി വന്നതോടെയാണ് കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ തയ്യാറായത്.
പള്ളിച്ചലിന്റെ ടാങ്ക്
നിറഞ്ഞാല്‍ ….
പള്ളിച്ചല്‍ പഞ്ചായത്തിലെ മൊട്ടമൂടുള്ള വിതരണടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പില്‍ നിന്നാണ് പ്ലാങ്കര ടാങ്കിലേക്ക് താത്കാലികമായി വെള്ളം നല്‍കുന്നത്. മൊട്ടമൂട് ടാങ്ക് നിറയുമ്പോള്‍ പമ്പിംഗ് നിര്‍ത്തും. അതോടെ പ്ലാങ്കര ടാങ്കിലേക്കുള്ള ജലവിതരണവും നിലയ്ക്കും. പ്ലാങ്കരടാങ്ക് നിമിഷനേരംകൊണ്ട് കാലിയാകും. താത്കാലിക സംവിധാനം ഇപ്പോള്‍ ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുകയാണ്. പൈപ്പില്‍ വെള്ളം എത്തിയതറിഞ്ഞ് പാത്രങ്ങളുമായി എത്തുമ്പോഴേക്കും വെള്ളം തീര്‍ന്നിരിക്കും. പാത്രങ്ങളുമായി പൈപ്പിന്‍ചുവട്ടില്‍ ഒരാള്‍ കാത്ത് നില്‍ക്കണം. ഇതിനൊരു പരിഹാരം നിലവില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന മങ്കാട്ടുകടവ് പമ്പ്ഹൗസ് പുനരുദ്ധരിക്കുക എന്നതാണ്.
മങ്കാട്ടുകടവ് കണ്ടാല്‍
ആ വെള്ളം കുടിക്കില്ല
ഇരുപത് വര്‍ഷത്തോളമായി മങ്കാട്ടുകടവില്‍ പമ്പ് ഹൗസ് നിര്‍മിച്ചിട്ട്. അന്നുള്ള ശുദ്ധീകരണ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കല്ലും കരിയും മണലും ഉപയോഗിച്ചുള്ള ടാങ്കിലൂടെ അരിച്ചിറങ്ങുന്നവെള്ളം കിണറിലെത്തും. ആ വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ത്തി ശുദ്ധീകരിച്ചാണ് കുന്നുംപുറം ടാങ്കിലും പ്ലാരത്തും എത്തിക്കുന്നത്.
നിര്മാണശേഷം മങ്കാട്ടുകടവിലെ ശുദ്ധീകരണ സംവിധാനം പൂര്‍ണമായും വൃത്തിയാക്കിയിട്ടില്ല. ഏതാനും വര്‍ഷംമുമ്പ് അല്പം ചെളികോരി കളഞ്ഞു എന്നുമാത്രം. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുന്നത്. ദിനംപ്രതി പണിമുടക്കുന്ന മോട്ടോറാണ് ഇവിടുള്ളത്. നിരവധി തവണ വാട്ടര്‍ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല. പ്ലാരത്തെ ടാങ്കും ചുറ്റും കാടുംപടലും പടര്‍ന്ന് വൃത്തിഹീനമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.
പുതിയ
പദ്ധതിക്കും വിലക്ക്
കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ വിലങ്ങുതടിയാവുകയാണ്. പ്ലാരം ടാങ്കിന് സമീപം പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന് നബാര്‍ഡ് എട്ടുകോടി അനുവദിച്ചു. പ്ലാരത്ത് സ്ഥലംവാങ്ങി പദ്ധതിയും തയ്യാറാക്കി. എന്നാല്‍ ചില സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് പദ്ധതി വൈകിപ്പിക്കുകയാണ്. പദ്ധതിയില്‍ ചില തിരുത്തലുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഓഫീസില്‍ നിന്ന് അയച്ച ഫയല്‍ മാസങ്ങളായി പലസ്ഥലങ്ങളില്‍ സഞ്ചരിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം പ്രോജക്ട് ഓഫീസില്‍ എത്തിയെന്നാണ് അറിയുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ മാത്രമേ ശാശ്വതപരിഹാരം കാണാനാകൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: