തിരുവനന്തപുരം: പട്ടികജാതി വനിതാകൗണ്‍സിലര്‍ ലക്ഷ്മിയെ ജാതീയമായി അധിക്ഷേപിച്ച മേയര്‍ വി.കെ. പ്രശാന്തിനെ പ്രതിയാക്കി കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അറസ്റ്റുചെയ്യാത്തത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍ ആരോപിച്ചു. കൗണ്‍സിലറായ അന്നുമുതല്‍ മേയറുടെ ഭാഗത്തുനിന്ന് കഠിനമായ ജാതീയ അവഗണനയാണ് നേരിടുന്നതെന്ന് ലക്ഷ്മി ദേശീയ പട്ടികജാതികമ്മീഷന്‍ മൊഴിനല്‍കിയിരുന്നു. ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് മേയര്‍ക്കെതിരെ കേസെടുത്തത്. പക്ഷേ നിയമപരമായ തുടര്‍നടപടി സ്വീകരിക്കാതെ ദളിത് പീഡനക്കേസില്‍ പ്രതിയായ മേയറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഇത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ മേയറെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പട്ടികജാതി മോര്‍ച്ച ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി പീഡനക്കേസില്‍ പ്രതിയായ മേയറെ ഉടന്‍ അറസ്റ്റുചെയ്യാന്‍ പോലീസും സര്‍ക്കാരും തയ്യാറാകണം. അല്ലാത്തപക്ഷം പട്ടികജാതിമോര്‍ച്ച ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: