ന്യൂദല്‍ഹി: ബിജെപിക്കെതിരേ മതേതര പ്രതിപക്ഷം ഒന്നിക്കുമെന്ന് കരുതുന്നത് നടക്കാത്ത കാര്യമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ അഭിമുഖത്തിലാണ് ഈ അഭിപ്രായം. പൊതു മിനിമം പരിപാടിയില്‍ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്നും കാരാട്ട് നിലപാടറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസുമായുള്ള സഖ്യപദ്ധതികള് തടയാനാണ് കാരാട്ടിന്റെ ഈ നയ പ്രഖ്യാപനം.
ബിജെപി അതിന്റെ പരമാവധി സ്വാധീനത്തില്‍ നില്ക്കുമ്പോള് എതിര്‍പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിത്തും വിതയ്ക്കപ്പെട്ടു. ഇതൊരു മടങ്ങിപ്പോക്കിന്റെ തുടക്കമാണ്. ഇപ്പോള്‍ വേണ്ടത് ബിജെപിക്ക് ബദലായ ആദര്‍ശവും രാഷ്ട്രീയവും അവതരിപ്പിക്കുകയാണ്. ഇത് എല്ലാ എതിര്ശക്തികളേയും ഒന്നിപ്പിക്കും. പക്ഷേ ബീഹാറിലെ മഹാസഖ്യം നടക്കില്ല. വ്യക്തമായ പദ്ധതിയും പരിപാടിയുമില്ലാതെ പ്രതിപക്ഷ സഖ്യം നടപ്പാകില്ല. പാര്‍ട്ടികള്‍ തമ്മില്‍ സാമൂഹ്യ-രാഷ്ട്രീയ ഭിന്നതകളുണ്ട്. യുപിയാണ് തെളിവ്. എസ്പിയേയും ബിഎസ്പിയേയും ഒന്നിപ്പിക്കാന്‍ പറ്റുമോ. യോജിക്കുന്ന പൊതു പരിപാടികളുടെ അടിസ്ഥാനത്തില്‍ സമാന പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കണം.
കോണ്‍ഗ്രസിന് ചില സഖ്യങ്ങള്‍ നയിക്കാനായേക്കും. പക്ഷേ അത് എല്ലാ പ്രതിപക്ഷ കക്ഷകളുടെയും സഖ്യമാകില്ല. സിപിഎമ്മിന് ഒരിക്കലും അതിന്റെ ഭാഗമാകാനാവില്ല. വര്‍ഗ്ഗീയതയോടും നവ സാമ്പത്തിക ഉദാരവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ വിട്ടുവീഴ്ചക്ക് പാര്‍ട്ടി തയ്യാറല്ല. ലാലു പ്രസാദ് ആഗസ്തില്‍ നടത്തിയ ബിജെപിയെ പുറത്താക്കി രാജ്യം രക്ഷിക്കൂ പരിപാടിയില്‍ സിപിഎം പങ്കെടുക്കാഞ്ഞത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തിരുന്നതിനാലാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന നിലപാട് കാരാട്ട് ആവര്‍ത്തിച്ചു. വര്‍ഗ്ഗീയതയാണ് മൂന്നു വര്‍ഷത്തെ മോദിഭരണത്തിന്റെ ബാക്കി. ഫാസിസത്തിനു തുല്യമായ ആക്രമണ സംഭവങ്ങള്‍ പലയിടങ്ങളിലും നടക്കുന്നു. ഇത് മറ്റിടങ്ങളില്‍ കാണുന്ന ഫാസിസം പോലെയല്ല.
ത്രിപുരയിലെ ബിജെപി വളര്‍ച്ചയെക്കുറിച്ച് കാരാട്ട് പറഞ്ഞു: ത്രിപുര കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമാണ്. 24 വര്‍ഷമായി തുടര്‍ഭരണത്തിലാണ്. ഭരണ വിരുദ്ധ വികാരം ഉണ്ടാകാം. പക്ഷേ അതിനെ ചെറുക്കും. ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി സിപിഎം ഭരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റത് ഇടതുപക്ഷത്തിനെതിരേ നടന്ന കടുത്ത എതിര് പ്രചാരണം മൂലമാണ്. ജനങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: