കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവജനകലാമേളയായ കേരളോത്സവത്തിന്റെ ജില്ലാതല അത്ലറ്റിക്സ്, കലാമത്സരങ്ങള്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൂടാളി ഹൈസ്കൂളില്‍ നടക്കും. രണ്ടിന് വൈകീട്ട് അഞ്ചിന് കൂടാളിയില് ഇ.പി.ജയരാജന് എംഎല്‍എയും സിനിമാതാരവും എംഎല്‍എയുമായ എം.മുകേഷും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷനായിരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി കോയ്യോടന്‍ ചാലില്‍നിന്ന് കൂടാളിയിലേക്ക് വിളംബര ഘോഷയാത്ര നടക്കും. സമാപന സമ്മേളനം ഡിസംബര്‍ മൂന്നിന് വൈകീട്ട് നാല് മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഹരിത മാര്‍ഗരേഖകള്‍ പാലിച്ചായിരിക്കും പരിപാടികളുടെ സംഘാടനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് കളക്ടറേറ്റ് പിആര്‍ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗെയിംസ് ഇനങ്ങളില്‍ ആര്‍ച്ചറി മത്സരം ഡിസംബര്‍ മൂന്ന് കൂടാളി ഹൈസ്കൂള്‍ ഗ്രൗണ്ട്, കളരി ഡിസംബര്‍ രണ്ട് കൂടാളി, ബാസ്കറ്റ്ബോള്‍ ഡിസംബര്‍ രണ്ട് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിങ്ങനെയായി നടക്കും. ഫുട്ബോള്‍ മത്സരം ബുധനാഴ്ച കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. ഇന്നും നാളെയും തുടരും. അത്ലറ്റിക്സ് മത്സരങ്ങള്‍ രണ്ടിന് രാവിലെ 8.30 മുതല്‍ കൂടാളി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സ്റ്റേജിതര ഇനങ്ങളും രണ്ടിന് കൂടാളി ഹൈസ്കൂളില്‍ നടക്കും. നീന്തല്‍ മത്സരം രണ്ടിന് ചാല ചിന്മയയിലും പഞ്ചഗുസ്തി മത്സരം, കലാമത്സരങ്ങള്‍ എന്നിവ മൂന്നിന് കൂടാളി ഹൈസ്കൂളിലും നടക്കും. കൂടാളി ഹൈസ്കൂളിലെ ആറ് വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുക.
11 ബ്ലോക്കുകള്‍, ഒമ്പത് മുനിസിപ്പാലിറ്റികള്‍, കോര്പ്പറേഷന് എന്നിവിടങ്ങളില്‍ നിന്നായി മൂവായിരത്തിലധികം യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. 3105 എന്‍ട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 1239 പേര് കലാമത്സരങ്ങളിലും 525 പേര് അത്ലറ്റിക്സ് മത്സരങ്ങളിലും 1341 പേര് ഗെയിംസ് മത്സരങ്ങളിലും പങ്കെടുക്കും.
ഈ വര്‍ഷം മുതല്‍ ജില്ലാതലം മുതലുള്ള വിജയികളുടെ പ്രൈസ്മണി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നാംസ്ഥാനം നേടുന്ന ടീമിലെ ഓരോ വ്യക്തിക്കും 750 രൂപയും രണ്ടാസ്ഥാനം നേടുന്ന ടീമിലെ വ്യക്തിക്കും 500 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ വ്യക്തിക്കും 300 രൂപയുമാണ് ലഭിക്കുക. പ്രൈസ്മണി കൂടാതെ കലാപ്രതിഭ, കലാതിലകം എന്നിവര്‍ക്കും, അത്ലറ്റിക്സ് വിഭാഗത്തിലെ കായിക പ്രതിഭകള്‍ക്കും 2500 രൂപ വീതവും നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും 2500 രൂപയും രണ്ടാംസ്ഥാനം നേടുന്ന ടീമിലെ അംഗത്തിന് 2000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിലെ അംഗത്തിന് 1500 രൂപയും പ്രൈസ്മണി ലഭിക്കും. കലാ പ്രതിഭ, കലാതിലകം, കായിക പ്രതിഭകള്‍ എിവര്‍ക്ക് 10,000 രൂപയാണ് സംസ്ഥാതലത്തില്‍ പ്രൈസ്മണി നല്‍കുന്നത്.
ഈ വര്‍ഷം മുതല്‍ ബ്ലോക്ക്-മുനിസിപ്പല്‍-കോര്പ്പറേഷന് തലങ്ങളില്‍ കലാ കായിക മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്ന ക്ലബ്ബിന് 5000 രൂപ നല്‍കുന്നുണ്ട്. ജില്ലയില്‍ ഒന്നാംസ്ഥാനം നേടുന്ന ക്ലബ്ബിന് 5000 രൂപയും രണ്ടാംസ്ഥാനം നേടുന്ന ക്ലബ്ബിന് 3000 രൂപയും നല്‍കും. സംസ്ഥാനതലത്തില്‍ കലാ കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബിന് 1,00,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന ക്ലബ്ബിന് 50,000 രൂപയും മൂന്നാംസ്ഥാനം നേടുന്ന ക്ലബ്ബിന് 25,000 രൂപയും നല്‍കും. ദേശീയ യുവോത്സവ ഇനങ്ങളിലെ 18 ഇനങ്ങള്‍ ഉള്‍പ്പെടെ 59 ഇനങ്ങളിലാണ് കലാമത്സരം. ദേശീയ മത്സരത്തില്‍ 30 വയസ്സിന് താഴെയും മറ്റു കേരളോത്സവ മത്സരങ്ങള്‍ക്ക് 40 വയസ്സുവരെയുമാണ് പ്രായപരിധി.
ജില്ലാതല കേരളോത്സവത്തിന്റെ ക്രിക്കറ്റ് മത്സരം കൂടാളി സ്കൂള്‍ ഗ്രൗണ്ട്, മുണ്ടേരി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും വോളിബോള്‍ മത്സരം പട്ടാനൂരിലുമാണ് നടന്നത്. നായാട്ടുപാറയില്‍ കബഡി മത്സരം നടന്നു. വടംവലി മത്സരം നായാട്ടുപാറയിലും ഷട്ടില്‍ മത്സരം പൂവത്തൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ചെസ്സ് മത്സരം കൊളോളം പഞ്ചായത്ത് ഹാളിലും നടന്നു. സംസ്ഥാന കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ ഡിസംബര്‍ 13, 14, 15 തീയ്യതികളില്‍ തിരുവനന്തപുരത്തും കലാമത്സരങ്ങള്‍ ഡിസംബര്‍ 21 മുതല്‍ 24 വരെ പാലക്കാടും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.മഹിജ, വര്‍ക്കിംഗ് ചെയര്മാന് കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, വര്‍ക്കിംഗ് കണ്‍വീനര്‍ ഇ.സജീവന്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സരിന് ശശി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: