കൊച്ചി: കാര്‍ഡുടമകളുടെ എണ്ണം കുറഞ്ഞ ചെറിയ റേഷന്‍ കടകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. റേഷന്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണിത്. പകരം, എല്ലാ റേഷന്‍ കടകളിലെയും കാര്‍ഡുടമകളുടെ എണ്ണം ഏകീകരിച്ച് റേഷന്‍ കടകള്‍ക്ക് പൊതുവായ മാനദണ്ഡം നിശ്ചയിക്കാനുളള നടപടികള്‍ ആരംഭിച്ചു.
കൂടുതല്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന വലിയ റേഷന്‍ കടകളില്‍ നിന്ന് നിശ്ചിതശതമാനം കാര്‍ഡുകള്‍ തൊട്ടടുത്ത ചെറിയ കടകളില്‍ ലയിപ്പിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ലയനറിപ്പോര്ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. നേരത്തെ ചെറിയ റേഷന്‍ കടകള്‍ വലിയ കടകളില്‍ ലയിപ്പിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നത്. ഇതുമൂലം സംസ്ഥാനത്തെ മൂവായിരത്തോളം റേഷന്‍വ്യാപാരികള്‍ക്ക് തൊഴില്‍ നഷ്ടമാകുമായിരുന്നു.
സര്‍ക്കാറിന്റെ പുതിയ നീക്കത്തോടെ വന്‍കിട റേഷന്‍ വ്യാപാരികളുടെ ലാഭം കുറയും.കാര്‍ഡുടമകളുടെ എണ്ണവും കൈകാര്യം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെയും അളവ് അനുസരിച്ചാണ് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വേതനം നിശ്ചയിച്ചിട്ടുള്ളത്. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കടയുടമയ്ക്ക് പ്രതിമാസം 16,000 രൂപയാണ് ലഭിക്കുക. കൂടുതല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്താല്‍ നിരക്ക് അരലക്ഷം രൂപ കവിയും. സംസ്ഥാനത്ത് 250 മുതല്‍ 2750 കാര്‍ഡുകള്‍ വരെ കൈകാര്യം ചെയ്യുന്ന കടകള്‍ നിലവിലുണ്ട്. വലിയ കടകളില്‍ നിന്ന് കാര്‍ഡുകള്‍ ചെറിയ കടകളിലേക്ക് മാറ്റുന്നത് റേഷന്‍ സംഘടനകളുടെ അനുമതിയോടെയാണ്. അതുകൊണ്ടുതന്നെ നഷ്ടമുണ്ടാകുമെങ്കിലും പരസ്യമായി എതിര്‍ക്കാനാവാത്ത അവസ്ഥയിലാണ് വന്‍കിട റേഷന്‍ കടക്കാര്.
ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ വിരലടയാളം നല്കി ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ക്ക് കഴിയും. എന്നാല്‍, റേഷന്‍ കാര്‍ഡുകള്‍ ഏകീകരിച്ച് ചെറിയ കടകളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ ഇഷ്ടമുള്ള റേഷന്‍ കളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള സംവിധാനം വൈകിയേ നടപ്പാകൂ എന്നാണ് സൂചന. കൊല്ലം ജില്ലയിലെ റേഷന്‍ കടകളിലാണ് ആദ്യം ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. ഇതിനകം മൂന്നുതവണയാണ് ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന നടപടി മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: