എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ തുടങ്ങിയ താത്ക്കാലിക ഹോട്ടലില്‍ പൊറോട്ടക്ക് 20 രൂപ വാങ്ങിയ സംഭവത്തില്‍ റവന്യൂസംഘം പരിശോധന നടത്തി. ഇത് സംബന്ധിച്ച് ഇന്നലെ ‘ജന്മഭൂമി’ നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട സംഘം ബില്‍ അടിക്കുന്ന കംപ്യൂട്ടര്‍ മാറ്റി ബില്‍ എഴുതി കൊടുക്കാനും, വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള ഒരു അന്നദാന ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലാണ് ഭക്ഷണസാധനങ്ങള്‍ക്ക് എല്ലാം ഇരട്ടി തുക ഈടാക്കിയിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലുണ്ടായ പരാതിയില്‍ മേല്‍ ഈ ഹോട്ടലിന് 2500 രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അമിത തുക വാങ്ങിയത്. റവന്യൂ കണ്ട്രോള് റൂം ഓഫീസര്‍ ബെന്നി എം ജറോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: