ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുടിവെള്ള വിതരണം പൂര്‍ണമായും സ്റ്റീല്‍ ഗ്ലാസിലായിരിക്കും.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ- പൊടിയാടി റോഡില്‍ ചക്കുളത്തുകാവും പരിസരവും പൊങ്കാല പ്രമാണിച്ച് പൂര്‍ണമായും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഞായറാഴ്ചയാണ് പൊങ്കാല മഹോത്സവം.
ക്ഷേത്ര പരിസരത്ത് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഭക്തര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ ഇ ടൊയ്ലറ്റ് ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ജെജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗര്‍മില്‍ ഗ്രൗണ്ട്, തിരുവല്ല, എടത്വ, കോയില്‍മുക്ക് കെഎസ്ഇബി സബ് സ്റ്റേഷന്, പോലീസ് സ്റ്റേഷന്, വാട്ടര്‍ അതോറിട്ടി, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചല്‍ സ്കൂള്‍ മൈതാനങ്ങളിലാണ് വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്നിന് രാവിലെ 8.30ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന, 9ന് ആദ്ധ്യാത്മിക സംഗമത്തില്‍ ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അദ്ധ്യക്ഷനാകും. പൊങ്കാലയുടെ ഉദ്ഘാടനം സിങ്കപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്പര്‍ ധര്‍മ്മചിന്താമണി കുമാര്‍പിള്ള നിര്‍വ്വഹിക്കും.
പത്രസമ്മേളനത്തില്‍ രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, സുരേഷ് കാവുംഭാഗം, കെ. സതീഷ്കുമാര്‍, സന്തോഷ് ഗോകുലം, അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: