തളിപ്പറമ്പ്: മരുന്നുകമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ ചികിത്സാ ഉപകരണങ്ങളുടെ വിതരണം നിലച്ചതുമൂലം പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. സഹകരണ ഹൃദയാലയത്തില്‍ ഹൃദയ ശസ്ത്രക്രിയകള്‍ സ്റ്റെന്റ് ഇല്ലാത്തതിനാല്‍ നിലച്ചിട്ട് ദിവസങ്ങളായി. സ്റ്റെന്റ് കമ്പനികള്‍ക്ക് പണം നല്‍കാത്തതാണ് ഇതിന് കാരണം. ദിനംപ്രതി നൂറുകണക്കിന് ഹൃദ്രോഗികള്‍ ഇവിടെ ശസ്ത്രക്രിയക്ക് വിധേയരാകുന്നുണ്ട്. സ്റ്റെന്റ് ഇല്ലാതായതോടെ അത്യാവശ്യ രോഗികള്‍ക്ക് മാത്രമേ ഇപ്പോള്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നുള്ളൂ. ഇതും അടുത്ത ദിവസം നിലക്കുന്ന സ്ഥിതിയാണുള്ളത്.
ഇതുകൂടാതെ ശസ്ത്രക്രിയകള്‍ക്കാവശ്യമായ മറ്റുപകരണങ്ങളും ഇവിടെ ഇല്ല. വിവിധ അളവുകളിലുള്ള സ്റ്റെന്റുകളാണ് ആന്‍ജിയോ ഗ്രാം പരിശോധനയിലൂടെ കണ്ടെത്തുന്ന രക്തധമനികളിലെ ബ്ലോക്ക് പരിഹരിക്കനായി ഉപയോഗിക്കുന്നത്. വിവിധ കമ്പനികളുടെ സ്റ്റെന്റുകള്‍ ഇതിനായി വാങ്ങിയിരുന്നു.
കോടിക്കണക്കിന് രൂപയാണ് ഈവകയില്‍ സ്റ്റെന്റുകമ്പനികള്ക്ക് കിട്ടാനുള്ളത്. കാരുണ്യ പദ്ധതിയിലാണ് ഇവിടെ ഹൃദയ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ഇതുവഴി ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയില്‍ കഴിഞ്ഞ ദിവസം ഏഴ് കോടിയോളം സര്‍ക്കാരില്‍നിന്നും ലഭിച്ചെങ്കിലും ഇത് വകമാറ്റി ചെലവഴിച്ചതാണ് ഇത്രയേറെ പ്രതിസന്ധിക്ക് കാരണമായത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താറുമാറാകും ആവശ്യത്തിന് ഡോക്ടര്‍മാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞുവരികയാണ്. ആകെയുള്ള ബെഡ്ഡുകളുടെ 72 ശതമാനം രോഗികള്‍ ഉണ്ടായാലേ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ.
ഇപ്പോള്‍ രോഗികളുടെ എണ്ണം 50ശതമാനത്തില്‍ താഴെയായതിനാല്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ പരിയാരത്ത് അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാര്യം പറഞ്ഞ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയിരുന്നു. ഇതും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. ആവശ്യത്തിലേറെ ജീവനക്കാര്‍ ജോലിചെയ്യുന്ന ഇവിടെ പ്രതിമാസം ശമ്പള ഇനത്തിലായി കോടികള്‍ ചെലവഴിക്കുകയാണ്.
കാരുണ്യ പദ്ധതിയില്‍ നിന്നും ലഭിച്ച പണം ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കിയതോടെയാണ് മരുന്നുകമ്പനികള്‍ക്ക് കുടിശ്ശികയായത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങിയിരിക്കുകയാണ്.
സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഭരണ സമിതി അംഗങ്ങളുടെ പ്രവര്‍ത്തനവും വേണ്ടത്ര കാര്യക്ഷമമല്ല. ഇതും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ മുടക്കം കൂടാതെ പരിയാരത്ത് ഹൃദയശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയൂ.
ഉത്തരമലബാറിലെ അറിയപ്പെടുന്ന ഹൃദ്രോഗ ചികിത്സാ വിഭാഗമായിരുന്ന ഹൃദയാലയയുടെ പ്രവര്‍ത്തനം താറുമാറായാല്‍ രോഗികള്‍ മറ്റാശുപത്രികളില്‍ ചികിത്സതേടേണ്ട സ്ഥിതിയിലെത്തും.
സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാനൂര്‍: വളളങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകരായ സജീഷ്, പ്രജേഷ്, വിനോദന്‍ എന്നിവരെ ബോംബേറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. മൊകേരിയിലെ കരിപ്പാളി രാഗിന്(31)ആണ് അറസ്റ്റിലായത്. തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: