ന്യൂദല്‍ഹി: ഗുരുവായൂര്‍, ശബരിമല, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രങ്ങളുടെ വികസനത്തിന് കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ സംസ്ഥാനം പാഴാക്കുന്നു. കേന്ദ്ര ടൂറിസം വകുപ്പ് ‘പ്രസാദ്’ പദ്ധതിയില്‍ അനുവദിച്ച 180 കോടിയാണ് പാഴാകുന്നത്. ഗുരുവായൂരിന് അനുവദിച്ച 46.14 കോടിയില്‍ ചില്ലിക്കാശുപോലും ചെലവഴിച്ചില്ല. ശബരിമലയ്ക്കായി അംഗീകാരം ലഭിച്ച 99.98 കോടിയുടെ പദ്ധതികളും കടലാസിലാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനായി അനുവദിച്ച 30 കോടിയും ചെലവഴിച്ചില്ല.
ശബരിമലയെയും ഗുരുവായൂരിനെയും കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘പ്രസാദ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് 2016 സപ്തംബറിലാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ നേരത്തേതന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുവായൂരിലെ പദ്ധതിക്ക് 9.23 കോടി ആദ്യഘട്ടമായി അനുവദിച്ചു. എന്നാല്‍, ടെണ്ടര്‍ നീളുന്നു. കിഴക്കേ നടയില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, പടിഞ്ഞാറേ നടയില്‍ ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍, ബഹുനില കാര്‍ പാര്‍ക്കിങ് സംവിധാനം, ക്ഷേത്ര പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നിവയ്ക്കാണ് 46.14 കോടി രൂപ അനുവദിച്ചത്. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും ഗുരുവായൂര്‍ ദേവസ്വവുമാണ് നിര്‍മ്മാണച്ചുമതല നിര്‍വഹിക്കേണ്ടത്. നാലു പദ്ധതികളുടേയും ടെണ്ടര്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് 11.57 കോടിയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന് 3.64 കോടിയുമാണ് അനുവദിച്ചത്.
കാര്‍ പാര്‍ക്കിങ് സംവിധാനത്തിന് 23.56 കോടി, കെട്ടിട നിര്‍മാണത്തിന് 21 കോടി, ലിഫ്റ്റ് അടക്കമുള്ള ക്രമീകരണങ്ങള്‍ക്ക് രണ്ടു കോടി, സിസിടിവിക്ക് അഞ്ചു കോടി, നെറ്റ്വര്‍ക്ക് കേബിളിങ്ങിനായി 94 ലക്ഷം, ഡേറ്റാ സെന്ററിനായി 62 ലക്ഷം, ക്യാമറകര്ക്കായി അരക്കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടും നിര്‍മാണം മുന്നോട്ടു പോകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: