വട്ടവട(ഇടുക്കി): കുറിഞ്ഞി ഉദ്യാനത്തില്‍ നീലക്കുറിഞ്ഞി കത്തിച്ച സ്ഥലം സിപിഎമ്മിന്റെ ഭീഷണി മറികടന്ന് ബിജെപി സംഘം സന്ദര്‍ശിച്ചു. മധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ കൊട്ടാക്കമ്പൂരിലെത്തിയത്. ബിജെപി സംഘത്തിനൊപ്പം മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. ബിജെപി സംഘത്തെ തടയാന്‍ വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാംരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചെങ്കിലും ഭീഷണി വകവയ്ക്കാതെ കൊട്ടാക്കമ്പൂരിലെത്തി.
ജീപ്പില്‍ നാല് കീ.മീ. സാഹസികമായി സഞ്ചരിച്ചാണ് കുറിഞ്ഞിക്കാട് കത്തിച്ച സ്ഥലത്തെത്തിയത്. പട്ടയം റദ്ദാക്കിയ കൊട്ടാക്കമ്പൂരിലെ ജോയിസ് ജോര്‍ജ് എംപിയുടെ വിവാദ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലത്ത് നൂറുകണക്കിന് കുറിഞ്ഞികള്‍ കത്തിച്ചത് ബിജെപി സംഘം മാധ്യമങ്ങളെ കാട്ടിക്കൊടുത്തു.
സപ്തംബര്‍ 11ന് ജന്മഭൂമി പുറത്തുവിട്ട വാര്‍ത്തയും ചിത്രങ്ങളും വീഡിയോയുമാണ് മലയാളം, ഇംഗ്ലീഷ് പത്രങ്ങളും ചാനലുകളും ഇതുവരെ പുറത്തുവിട്ടുകൊണ്ടിരുന്നത്. മാധ്യമങ്ങള്‍ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയിലെത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ.കൈമള്‍, സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടന്, നേതാക്കളായ അളകരാജ്, മധുസൂദനന് എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: