മുംബൈ: ക്രിക്കറ്റിലായാലും ഫുട്ബോളിലായാലും പത്താം നമ്പര്‍ ജഴ്സിക്കൊരു താരപ്പകിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ആ പകിട്ട് ഇതിഹാസ താരം സച്ചിന് ടെന്ഡുല്ക്കറുടേതാണ്. ഏകദിനത്തിലും ട്വന്റി 20യിലും പത്താം നമ്പറിലിറങ്ങിയ സച്ചിന് നിരവധി റെക്കോഡുകളുമായാണ് തിരിച്ചു കയറിയത്.
ഇനി ഇന്ത്യന്‍ ടീമില്‍ പത്താം നമ്പര്‍ ജഴ്സിയില്ല. സച്ചിന് ഉപയോഗിച്ചിരുന്ന ആ ജഴ്സി പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. സച്ചിന്റെ ബഹുമാനാര്‍ത്ഥമാണിത്. കഴിഞ്ഞ ആഗസ്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ പേസ് ബൗളര്‍ ഷര്‍ദുല്‍ താക്കൂറിന് ഈ ജഴ്സി നല്‍കിയിരുന്നു. അതിനു പിന്നാലെ ഷര്‍ദുലിന് ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നു. തുടര്‍ന്ന് മറ്റു താരങ്ങള്‍ ഈ ജഴ്സി സ്വീകരിക്കാനും വിസമ്മതിച്ചു. ഇതോടെയാണ് ബിസിസിഐയുടെ തീരുമാനം. അതേസമയം, ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
രാജ്യാന്തര ക്ലബ് ഫുട്ബോളില്‍ പ്രധാന താരങ്ങളുടെ ജഴ്സി പിന്‍വലിക്കുന്ന പതിവുണ്ട്. യൂറോപ്യന്‍ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളും ഇത്തരം തീരുമാനം കൈകൊണ്ടിട്ടുമുണ്ട്. എന്നാല്‍, ഫിഫ സംഘടിപ്പിക്കുന്ന രാജ്യന്തര മത്സരങ്ങളില്‍ ഇതു ബാധകമല്ല. ഡീഗൊ മറഡോണയുടെ പത്താം നമ്പര്‍ ജഴ്സി താരത്തോടുള്ള ബഹുമാനസൂചകമായി ഒഴിവാക്കാന്‍ അര്‍ജന്റീന തീരുമാനിച്ചെങ്കിലും ഫിഫ അനുവദിച്ചില്ല. ഇപ്പോള്‍ ലയണല്‍ മെസിയാണ് പത്തിന് അവകാശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: