കൊച്ചി: ഐഎസ്എല്‍ ഫുട്ബോള്‍ കാണാന്‍ അമിതവില നല്കി ടിക്കെറ്റെടുക്കുന്നവര്ക്ക് സ്റ്റേഡിയത്തിലെ ‘സാങ്കല്പിക’ കസേരകളില്‍ ഇരിക്കേണ്ട ദുരവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അധികൃതര്‍ക്ക് നോട്ടീസയച്ചു. ജിസിഡിഎ സെക്രട്ടറിയും എറണാകുളം ജില്ലാ കളക്ടറും കേരള ബ്ലാസ്റ്റേഴ്സ് സിഇഒയും പ്രശ്നം പരിഹാരിക്കണമെന്ന് കമ്മീഷന്റെ ഉത്തരവിലുണ്ട്. മൂന്നാഴ്ചക്കകം മൂവരും കമ്മീഷനില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്.
കോടിക്കണക്കിന് രൂപ ചിലവഴിച്ച് സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകള്‍ നന്നാക്കാത്തത് അധികൃതരുടെ ഗുരുതര വീഴ്ച്ചയാണെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. നിലത്തിരുന്ന് കളികാണേണ്ട ഗതികേടിലാണ് കാണികളെന്ന് കമ്മീഷന് ചൂണ്ടികാട്ടി. കിട്ടിയ കസേരകളാകട്ടെ പൊട്ടിപൊളിഞ്ഞതും. കേസ് ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
നേരത്തെ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐഎസ്എല്‍ ടിക്കറ്റുകള്‍ കൗണ്ടറിലൂടെ വില്ക്കാന് തീരുമാനിച്ചിരുന്നു. ഓണ്‍ലൈനായി മാത്രം ടിക്കറ്റ് വില്‍ക്കാനുള്ള നീക്കമാണ് തമ്പി സുബ്രഹ്മണ്യന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പി. മോഹന്‍ദാസ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: