കണ്ണൂര്‍: ജില്ലയിലെ സമ്പുഷ്ടമായ കണ്ടല്‍ വനമേഖലകളിലൊന്നായ പാപ്പിനിശേരി തുരുത്തിയിലു ചുങ്കത്തും കണ്ടല്‍ക്കാട് നശിപ്പിക്കുന്നു. പത്ത് ഏക്രയോളം സ്ഥലത്തെ വന്‍ കണ്ടല്‍മരങ്ങളാണ് യന്ത്ര കത്തി ഉപയോഗിച്ച് വീണ്ടും മുറിച്ചിട്ട് ഭൂമി കൈയേറ്റം നടക്കുന്നത്.
ഏതാനും വര്‍ഷം മുന്‍പ് വരെ പ്രദേശത്ത് നൂറ് കണക്കിന് ഹെക്ടര്‍ സ്ഥലത്ത് സമ്പുഷ്ടമായി കണ്ടല്ക്കാടുകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചായത്ത് തന്നെ വികസനത്തിന്റെ മറയിട്ട് കണ്ടല്‍ വനമേഖല വെട്ടിനിരത്തി റോഡ് നിര്‍മ്മിച്ചതോടെയാണ് കണ്ടല്‍ നശീകരണത്തിന് ആക്കം കൂടിയത്. ഇപ്പോള്‍ തുരുത്തിയില്‍ നിന്നും വളപട്ടണം പുഴയോരത്തോടെ നിര്‍മ്മിച്ച റോഡിന്റെ ഇരുവശത്തും മാലിനൃം തള്ളല്‍, കണ്ടല്‍ വെട്ടി മണ്ണിട്ട് നികത്തല്‍, വന നശീകരണം എന്നിവ തകൃതിയായി നടക്കുകയാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനം ചെലുത്തിഭൂനികുതിയും ഒടുക്കാന്‍ തുടങ്ങിയതിനാല്‍ പഞ്ചായത്തിന് പരിമിതികളുണ്ടെന്ന് ഒരു വിഭാഗം പറയുന്നു. ഇവിടെ കല്ലിട്ട് അതിര്‍ത്തി തിരിച്ച നിലയിലാണ്.
ആഴ്ചകളായി വനമേഖലയില്‍ കണ്ടലുകള്‍ വീണ്ടും വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടും റവന്യൂ അധികൃതരോ പഞ്ചായത്തധികൃതരോ പ്രദേശത്ത് തിരിഞ്ഞുനോക്കിയിട്ടില്ല. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ലോകമെങ്ങും അംഗീകരിച്ച കാലഘട്ടത്തില്‍ പാപ്പിനിശേരിയില്‍ നടക്കുന്ന നശീകരണത്തിനെതിരെ നിയമങ്ങള്‍ നടപ്പാക്കേണ്ട അധികൃതര്‍ ഈ കാര്യത്തില്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ തുറന്ന് കാട്ടുമെന്ന് നാട്ടുകാര്‍ പറഞ്ഞു. വേലിയേറ്റം തുടങ്ങുന്നതോടെ കണ്ടലുകള്‍ക്കിടയില്‍ പുഴവെള്ളം നിറയുമ്പോള്‍ പുതിയ കണ്ടല്‍ചെടികള്‍ നട്ടുപിടിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: