കണ്ണൂര്‍: ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കുള്ള കടുത്ത ക്ഷാമവും അന്യായ വിലക്കയറ്റവും പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതിക അനുമതി നടപടികള്‍ വേഗത്തിലാക്കുക, ക്വാറി ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുക, കടല്‍ മണല്‍ ഖനനം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ നടപടികള്‍കൊണ്ടേ ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിന് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ കിഫ്ബിയുടെ പ്രവര്‍ത്തികള്‍ പോലും ഏറ്റെടുക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാനത്ത് ടെണ്ടര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും പ്രാദേശിക വിപണി നിരക്കുകളുമായി പൊരുത്തപ്പെടുന്ന കരാര്‍ തുക ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒട്ടേറെ പണികള്‍ നിരക്കുകളുടെ അപര്യാപ്തതമൂലം കരാറുകാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നില്ല. പുതിയ പ്രവൃത്തികള്‍ക്ക് നല്കുന്ന പ്രാധാന്യം നിലവിലുള്ളവയുടെ സംരക്ഷണത്തിനും ഉണ്ടാവണം. സമയബന്ധിത അറ്റകുറ്റപ്പണികളുടെ അഭാവംമൂലം പൊതുമുതല്‍ വന്‍തോതില്‍ നശിക്കുന്ന സ്ഥിതിയുണ്ട്.
പൊതുമരാമത്ത് ജലവിഭവ വകുപ്പുകള്‍ക്കുള്ള ബഡ്ജറ്റ് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ച് നിലവിലുള്ള നിര്‍മ്മിതികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നടപ്പുവര്‍ഷം ജൂണ്‍ 30ന് മുമ്പ് ചെയ്ത പ്രവൃത്തികളുടെ ബില്ലുകള്‍ക്ക് വാറ്റ് നിരക്കും അതിനു ശേഷമുള്ളവയ്ക്ക് ജിഎസ്ടിയും ബാധകമാണ്. എന്നാല്‍ ജൂണ്‍ 30ന് മുമ്പ് ചെയ്ത പ്രവൃത്തികളുടെ ബില്ലുകള്‍ പോലും ഇതുവരെ പൂര്‍ണ്ണമായി തയ്യാറാക്കപ്പെട്ടിട്ടില്ല. ബില്ലുകള്‍ യഥാസമയം തയ്യാറാക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്തെ ചീഫ് എഞ്ചിനീയര്‍ ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, വര്‍ക്കിംഗ് പ്രസിഡന്റ് ടി.എ.അബ്ദുള്‍ റഹ്്മാന്‍, ജില്ലാ പ്രസിഡന്റ് സി.രാജന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ടി.മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: