നെടുമ്പാശ്ശേരി: ഭൂമിയുടെ ആധാരത്തിന്റെ ഈടിന്മേല് പണം കടംകൊടുത്ത് വസ്തു തട്ടിയെടുക്കുന്ന വന്‍ മാഫിയാസംഘത്തിന്റെ തലവന്‍ ചാലക്കുടിയില്‍ പോലീസ് പിടിയിലായി. ചാലക്കുടി കൊരട്ടി തണ്ടപ്പിള്ളി ജോബോയി (47)യാണ് പിടിയിലായത്. തൃശൂര്‍, എറണാകുളം ജില്ലകളിലായി അറുപതോളം പേരുടെ കയ്യില്‍നിന്നും കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ ഇവര്‍ കൈക്കലാക്കിയതായി കരുതുന്നു. ഇയാള്‍ പോലീസ് പിടിയിലായതറിഞ്ഞ് നിരവധി പേര് ഇപ്പോഴും പരാതികളുമായെത്തുന്നുണ്ട്.
കാലടി പ്ലാന്റേഷന് വെറ്റിലപ്പാറ പുത്തന്‍തറയില്‍ മാധവന് ഗ്യാസ് ഏജന്‍സി ലഭിക്കുന്നതിനായി തന്റെ പേരിലുള്ള സെന്റിന് 2 ലക്ഷം രൂപ വിലയുളള 70 സെന്റ്സ്ഥലം പണയപ്പെടുത്തി 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഗ്യാസ് ഏജന്‍സി ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ നല്കി സ്ഥലത്തിന്റെ രേഖകള്‍ തിരിച്ചുവാങ്ങാന്‍ ചെന്നെങ്കിലും നല്‍കിയില്ല. ഇതിനകം ഇയാള്‍ ഈ സ്ഥലത്തിന്റെ അമ്പത് സെന്റ് തന്റെ പേരിലും ബാക്കി പത്ത് സെന്റ് ഭാര്യ ജിഷോയുടെ പേരിലും ആധാരം ചെയ്തെടുത്തു. മാധവനില്‍നിന്നും മുതലും നൂറിന് അഞ്ച് രൂപ നിരക്കില്‍ പലിശയും വാങ്ങുകയുംചെയ്തു.
ഇതേത്തുടര്‍ന്ന് മാധവന് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ വീട്ടില്‍നിന്നും നിരവധി ആധാരങ്ങള്‍, തുകയെഴുതാത്ത ചെക്കുലീഫുകള്‍, മുദ്രപത്രങ്ങള്‍ എന്നിവ കണ്ടുകിട്ടി.
ഇയാള്‍ പിടിയിലായതോടെ സമാന തട്ടിപ്പിനിരയായ നെടുമ്പാശ്ശേരി പെരുമറ്റത്ത് സാലുപോള്‍, അങ്കമാലി പുളിയനിനം ബിജു തോമസ്, മേക്കാട് സ്വദേശികളായ തെയ്പറമ്പില് ബാബു, പയ്യപ്പിള്ളി ഡേവിസ്, തെറ്റയില്‍ യേശുദാസ്, പൊയ്ക്കാട്ടുശ്ശേരി സ്വദേശികളായ താഴത്തുവീട്ടില്‍ മേരി, താഴത്തുവീട്ടില്‍ ജോസഫ്, അങ്കമാലി അറക്കല്‍ തോമസ്, ചമ്പന്നൂര്‍ പാനികുളങ്ങര ലീന, പുളിയിനം പാനികുളങ്ങര ബിനു, കിടങ്ങൂര്‍ സ്വദേശികളായ വാക്കേലി മനോജ്, വാക്കേലി ആനന്ദവല്ലി, എളവൂര്‍ പത്താടത്ത് ജോയി തുടങ്ങിയവര്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇടനിലക്കാരെ ഉപയോഗിച്ച് പണം ആവശ്യമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകാരെ കണ്ടെത്തി വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. വസ്തുവിന്റെ അസ്സല് ആധാരവും മറ്റ് രേഖകളും ഒന്നുമെഴുതാത്ത മുദ്രപത്രങ്ങളും ആധാരങ്ങളും മുക്ത്യാറുകളും വരെ ഇവരില്‍നിന്നും കൈപ്പറ്റുന്നു. ഇടനിലക്കാരാണ് പണം നല്‍കുന്നതും കൃത്യമായി പലിശ വാങ്ങുന്നതും. മുതലും പലിശയും തിരിച്ചടച്ച് കഴിയുമ്പോള്‍ രേഖകള്‍ തിരികെ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കി മുതലും പലിശയും കൊടുത്തുതീര്‍ത്തിട്ടും രേഖകള്‍ തിരികെ നല്‍കാത്തവരാണ് പരാതിനല്‍കിയിരിക്കുന്നത്. വസ്തുവിന്റെ വിലയേക്കാള്‍ വലിയ തുക നല്‍കണമെന്നാണ് ഇവരോട് ആവശ്യപ്പെടുന്നത്. മുക്ത്യാര്‍ ഉപയോഗിച്ച് ഇതില്‍ പലരുടെയും വസ്തുവകകള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും സംശയിക്കുന്നു. ഇത് അന്വേഷിച്ചുവരികയാണ്. ഭീമമായ തുക നല്കാന് കഴിയാതെ ആത്മഹത്യ ചെയ്തവരുമുണ്ടെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വളരെ തന്ത്രപരമായി വായ്പക്കാരുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും വരെ പേരില്‍ ഒന്നുമെഴുതാത്ത മുദ്രപത്രങ്ങള്‍ ഇവര്‍ വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതില്‍ പലരും മുമ്പ് ഇയാളുടെ തട്ടിപ്പിനിരയായവരാണ്.
ചാലക്കുടി ഡിവൈഎസ്പി പി.കെ. രഞ്ജന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ്ചെയ്ത ജോബോയിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളുടെ ഭാര്യ ജിഷോ, ഇടനിലക്കാരന് പറവൂര്‍ സ്വദേശി വിദ്യാധരന് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ ചാലക്കുടി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: