കണ്ണൂര്‍: മൂന്ന് വര്‍ഷത്തിനകം കേരളത്തെ ജൈവ സംസ്ഥാനമാക്കുമെന്ന് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനന് പ്രസ്താവിച്ചു. രണ്ടാമത് അന്താരാഷ്ട്ര ഹോട്ടികള്‍ച്ചറല്‍ എക്സ്പോ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ കൃഷിയില്‍ സിക്കിം മികച്ച മാതൃകയാണ്. സിക്കിമിന്റെ അനുഭവ പാഠങ്ങള്‍ സ്വീകരിച്ച് ഇതിന് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്കി വരികയാണ്. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിത പ്രയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇനിയും ഉണ്ടാവാന്‍ പാടില്ല. കാര്‍ഷികമേഖലയുടെ വികസനത്തിന് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.
തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഹൈടെക് കൃഷിയാണ് ആവശ്യം. ഒരു പഞ്ചായത്തില്‍ മൂന്ന് ഹൈടെക് ഫാം ആരംഭിക്കുന്ന പദ്ധതിക്ക് ബജറ്റില്‍ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. ജല സംരക്ഷണത്തിന് സഹസ്ര സരോവര്‍ പദ്ധതിക്കും തുടക്കം കുറിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വിപണി സാധ്യത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള 29 വേര് ഹൗസുകള്‍ പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്. പച്ചക്കറി അടക്കമുള്ള ഉല്പന്നങ്ങള് സൂക്ഷിച്ച് വെച്ച് കയറ്റുമതി ചെയ്യാന്‍ ഇത് സഹായിക്കും. കാര്‍ഷികമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ അഗ്രികള്‍ച്ചര്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഹോര്‍ട്ടി എക്സ്പോ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ കൂടിയായ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തീം പവലിയന് ഉദ്ഘാടനം കെ സൂധാകരന് എംപി നിര്‍വ്വഹിച്ചു. സംസ്ഥാന ഹോട്ടിക്കള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ കെ. പ്രതാപന് ആമുഖ പ്രസംഗം നടത്തി. കണ്ണൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ എം.സി. ശ്രീജ, ജില്ലാ കളക്ടര്‍ രത്തന്‍ കേല്‍ക്കര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി. ഇസ്രായേലില്‍ നിന്നുള്ള ഹായ് ടെക് കൃഷി വിദഗ്ധന്‍ യൂസേഫ് തുടങ്ങിയ കാര്‍ഷിക ശാസ്ത്രജ്ഞരും ചടങ്ങില്‍ സംബന്ധിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള സ്വാഗതവും അഗ്രിക്കള്‍ച്ചര്‍ ഡയറക്ടര്‍ അജിത് കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പും ഹോട്ടി കള്‍ച്ചര്‍ മിഷനും ചേര്‍ന്നാണ് സംസ്ഥാനത്തെ രണ്ടാമത് ഹോര്‍ട്ടി എക്സ്പോ കണ്ണൂരില്‍ സംഘടിപ്പിച്ചിരിക്കുന്നത്. 25 വരെ മേള തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: