വിളപ്പില്‍: ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ഉപകേന്ദ്രം വേണമെന്ന കാവനാട്ടുകാരുടെ ആവശ്യത്തിന് സ്ഥലമില്ലെന്ന മറുപടി നല്‍കിയാണ് അധികൃതര്‍ കാലങ്ങളായി തടിതപ്പിയിരുന്നത്. എന്നാല്‍ ഒരു പ്രവാസിയുടെ ഹൃദയവിശാലതയില്‍ സ്ഥലം ലഭിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും ഇവിടെ ആശുപത്രി തുടങ്ങാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ല. താന്‍ ദാനം നല്കിയ ഭൂമി കാടും പടര്‍പ്പും മൂടി അനാഥമായി കിടക്കുന്നതല്ലാതെ നാട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കാത്തതില്‍ വേദനയോടെയാണ് എട്ട് ലക്ഷം മുടക്കി വസ്തു വാങ്ങി നല്കിയ കാവനാട് ജോദാന് വില്ലയില്‍ ജേക്കബ് കുര്യന് കഴിഞ്ഞദിവസം വിദേശത്തേക്ക് മടങ്ങിയത്.
കാട്ടാക്കട വിളപ്പില്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കാവനാട്, കൊല്ലോട് മേഖലയിലെ പാവങ്ങള്‍ അസുഖം വന്നാല്‍ ചികിത്സയ്ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ആരെങ്കിലും പഞ്ചായത്തിന് അഞ്ചുസെന്റ് ഭൂമി ദാനംനല്കിയാല് സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ തുടങ്ങാമെന്ന് കാട്ടാക്കട പഞ്ചായത്ത് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇതറിഞ്ഞ് നാട്ടുകാര്‍ ഈസ്റ്റ് കൊല്ലോട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലത്തിനായി പ്രദേശത്തെ ഭൂപ്രഭുക്കന്മാരെ പലരെയും സമീപിച്ചു. ആരും നാട്ടുകാരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഒടുവില്‍ പ്രവാസിയായ ജേക്കബ് കുര്യന് ആശുപത്രിക്ക് ഭൂമി വാങ്ങി നല്കാമെന്നേറ്റു. ഒരാഴ്ചയ്ക്കുള്ളില്‍ കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി പേര്‍ക്ക് വസ്തു ആധാരം നടത്തി പ്രമാണവും കൈമാറി.
ദൂരെ ദിക്കിലുള്ള ആശുപത്രി തേടി പോകാതെ സ്വന്തം നാട്ടില്‍ ചികിത്സ ലഭിക്കാന്‍ ഇനി തടസങ്ങളില്ലെന്ന കണക്കുകൂട്ടലിലായിരുന്നു നാട്ടുകാരും പ്രവാസിയും. എന്നാല്‍ പോക്കുവരവ് നടപടി പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ കാട്ടാക്കട പഞ്ചായത്ത് കാലതാമസം വരുത്തിയത് പദ്ധതിയുടെ താളം തെറ്റിച്ചു. റവന്യൂവകുപ്പില്‍ കുടുങ്ങിക്കിടക്കുന്ന രേഖകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പഞ്ചായത്തിലെത്തിയാലേ ഇനി ആശുപത്രി കെട്ടിടത്തെ കുറിച്ച് ചിന്തിക്കാനാകൂ. കാലതാമസമില്ലാതെ നാട്ടില്‍ ആശുപത്രി വരുമെന്ന പഞ്ചായത്തിന്റെ ഉറപ്പിലാണ് താന്‍ ഭൂമി വാങ്ങിനല്‍കിയത്. ഇത് നാട്ടുകാരോടു കാണിക്കുന്ന ക്രൂരതയാണെന്ന് ജേക്കബ് കുര്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: