മണ്ണന്തല: നാലാഞ്ചിറ കുരിശ്ശടി പള്ളിക്കു സമീപം വാടകവീട്ടില്‍ ആത്മഹത്യചെയ്ത ദമ്പതികളുടെ മരണത്തിന്റെ ചുരുളഴിക്കാന്‍ പേരൂര്‍ക്കട പോലീസ് ശ്രമം തുടങ്ങി. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. എറണാകുളം സ്വദേശികളും നാലാഞ്ചിറ ഹൗസ് നമ്പര്‍ 120 ല്‍ വാടകയ്ക്കു താമസിച്ചുവരുന്നവരുമായ റോയി തോമസ് (41), ഭാര്യ ഗ്രേസി (36) എന്നിവരാണ് പാചകവാതക സിലിന്‍ഡറിന്റെ നോബ് തുറന്ന് തീകത്തിച്ച് ആത്മഹത്യ ചെയ്തത്.
കര്‍ണ്ണാടകത്തിലെ മംഗലാപുരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പോലീസ് അന്വേഷിച്ചുവരുന്ന ക്രിമിനല്‍ ആണ് റോയി. മംഗലപുരത്ത് സ്ഥാപനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മണ്ണന്തല എസ്ഐ അനൂപ് പറഞ്ഞു. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തിരുവനന്തപുരത്ത് ഇയാള്‍ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി നടത്തിയിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നു വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ടരവര്‍ഷമായി നാലാഞ്ചിറയിലെ വീട്ടിന്റെ മുകളിലത്തെ നിലയിലാണ് ഇയാളും ഭാര്യയും വാടകയ്ക്കു താമസിച്ചു വരുന്നത്. മംഗലാപുരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് എപ്പോള്‍വേണമെങ്കിലും അന്വേഷിച്ചെത്താമെന്ന ധാരണ ഇയാള്‍ക്കുണ്ടായിരുന്നു.
ഒരാഴ്ച വീട്ടിലെത്താതെ നടന്ന ദമ്പതികള്‍ കഴിഞ്ഞദിവസം രഹസ്യമായി വാടകവീട്ടിലെത്തിയപ്പോള്‍ പോലീസും ഇയാളെ പിന്തുടര്ന്ന് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആത്മഹത്യ.മരണത്തിന് പരിസരവാസികള്‍ ദൃക്സാക്ഷികളുമായി. എറണാകുളത്തെ ചേരാനല്ലൂര്‍ ഭാഗത്തെ തന്റെതെന്നു പറഞ്ഞ് വീടിന്റെ ഉടമസ്ഥന് നല്‍കിയിരുന്ന മേല്‍വിലാസം വ്യാജമാണെന്നു തെളിഞ്ഞു. ഇയാളുടേതെന്നു കരുതുന്ന ഒരു പാന്‍കാര്‍ഡ് വീട്ടില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്.
ഗ്രേസിയുടെ വീട്ടുകാര്‍ മരണവിവരമറിഞ്ഞ് നാലാഞ്ചിറയിലെത്തി. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നു വിട്ടുകൊടുക്കുമെന്നാണ് കരുതുന്നത്. മംഗലാപുരം പോലീസില്‍ നിന്ന് റോയിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും കേസ്ഡയറി പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരൂര്‍ക്കട സിഐ സ്റ്റ്യുവര്‍ട്ട് കീലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: