അമ്പലപ്പുഴ: ഒരു പതിറ്റാണ്ടിനു ശേഷം തീരദേശം വീണ്ടു ആശങ്കയുടെ മുള്‍മുനയില്‍. 2006ല്‍ സുനാമി ആഞ്ഞടിച്ചതിനു ശേഷം ജില്ലയിലെ ജനമാകെ പരിഭ്രാന്തിയിലായ ദിനമായിരുന്നു ഇന്നലെ.
കന്യകുമാരി തീരത്ത് രൂപപ്പെട്ട ഓഖി ചുഴലി കൊടുങ്കാറ്റ് 75 കി.മി വേഗതയില്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് പുറത്തുവന്നതോടെ ജനം ഭയാശങ്കയിലായി. ഇതിനിടെ വേളാങ്കണ്ണിയില്‍ സുനാമിയുണ്ടായി എന്ന പ്രചരണം കൂടി വ്യാപകമായതോടെ തീരദേശത്തെ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഭ്രാന്തിയിലായി.
ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാട്ടി അമ്പലപ്പുഴ പോലീസ് ജീപ്പില്‍ മൈക്കിലൂടെ മണിക്കൂറുകളോളം അനൗണ്‍സ്മെന്റ് നടത്തി. വണ്ടാനം മുതല്‍ തോട്ടപ്പള്ളി വരെ ദേശീയപാതയിലൂടെയും തീരദേശത്തും പോലീസ് ഇത്തരത്തില്‍ ജാഗ്രതാ അറിയിപ്പു നല്കി.
ജാഗ്രതാ നിര്‍ദ്ദേശം പുറത്തുവന്നതോടെ റോഡുകള്‍ വിജനമായി. ഇനിയൊരു ദുരന്തം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു തീരദേശ വാസികള്‍.
ജാഗ്രത നിര്‍ദ്ദേശം
ആലപ്പുഴ: അടുത്ത 24 മണിക്കൂറിനുളളില്‍ ജില്ലയില്‍ ശക്തമായ കാറ്റിനും മഴക്കും സാദ്ധ്യത. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ വിനോദ സഞ്ചാരികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടില്ലായെന്നും കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ നിന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: