സിര്‍സ : മാനഭംഗക്കേസില്‍ അറസ്റ്റിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം സിങ്ങിന്റെ വളര്‍ത്തുപുത്രിയായ ഹണിപ്രീതിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് . പഞ്ച്കുള കലാപത്തില്‍ തനിക്കും ദേരാ സച്ച അനുയായികള്‍ക്കും നേരിട്ടു പങ്കുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട് ഗുര്‍മീതിനെ കസ്റ്റഡിയില്‍നിന്നും രക്ഷിക്കാനാണ് കലാപം ആസൂത്രണം ചെയ്തത്.
ഗുര്‍മീതുമായി വിദേശത്തു സ്ഥിരതാമസമാക്കാന്‍ ഹണിപ്രീത് ആഗ്രഹിച്ചിരുന്നു. പഞ്ചകുള കലാപത്തിന്റെ പ്രാഥമിക രൂപരേഖ ഹണിപ്രീതിന്റെ നേതൃത്വത്തില്‍ ആഗസ്ത് 17 ന് തയ്യാറാക്കി. പിടികിട്ടാപുള്ളിയായ ദേരാസച്ച വക്താവ് ഡോ. ആദിത്യയും ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നു. പോലീസിനെയും സുരക്ഷാസേനയെയും മാധ്യമങ്ങളെയും അക്രമിക്കാനും പൊതു സ്വകാര്യമുതലുകള്‍ നശിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.
കലാപത്തിനായി ഹണിപ്രീത് നേരിട്ട് 1.25 കോടിരൂപ ഗുര്‍മീതിന്റെ ഡ്രൈവറും സന്തതസഹചാരിയുമായ രാകേഷിനു കൈമാറി. ഈ പണം കലാപത്തിനായ് ചെലവഴിക്കാന്‍ പഞ്ചകുള ദേര സച്ച സൗദ ബ്രാഞ്ച് തലവന്‍ ചംകൗര്‍ സിങിനു നല്‍കിയെന്നും പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ദേരാ അനുയായികള്‍ക്ക് കലാപത്തിനായ് ആയുധങ്ങളും പെട്രോള്‍ ബോംബുകളുണ്ടാക്കാനായി പെട്രോളും നല്‍കിയിരുന്നതായി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു .ഹരിയാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗുര്‍മീതിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു പഞ്ചകുള കലാപമെന്നും കുറ്റപത്രത്തില്‍ സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: