കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ന്യൂക്ലിയര്‍ മെഡിസിന് ബ്ലോക്ക് പൂര്‍ത്തീകരണം, ലബോറട്ടറി ബ്ലോക്ക് എന്നിവ നിര്‍മിക്കുന്നതിനായി 10. 80 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 35 കോടി രൂപയുടെ മലബാര്‍ കാന്‍സര്‍ സെന്റര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയത്. ന്യൂക്ലിയര്‍ മെഡിസിന് ബ്ലോക്ക് പൂര്‍ത്തീകരണ പദ്ധതിയില്‍ റേഡിയോളജി ബ്ലോക്കിന്റെ വിപുലീകരണം, ഹൈഎന്റ് സിടി സ്കാനര്‍ സ്ഥാപിക്കല്‍, കാത്ലാബ് സംവിധാനം എന്നിവയും ഉള്‍പ്പെടും.
സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി അടച്ചുപൂട്ടി : ഓഹരികള്‍ തിരിച്ചു നല്‍കിയില്ല ; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍
കണ്ണൂര്‍: ഓഹരികള്‍ തിരച്ചുനല്കാതെ സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി അടച്ചുപൂട്ടി. പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍. സിപിഎം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ആശുപത്രിയാണ് നിക്ഷേപകരും ഓഹരി ഉടമകളും അറിയാതെ അടച്ചുപൂട്ടിയത്. ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം രണ്ടുവര്‍ഷം മുമ്പ് ഷോപ്പിങ് കോംപ്ലക്സാക്കിയിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജീവനക്കാര്‍ പോലുമറിയാതെ കടത്തിക്കൊണ്ടുപോയതായും നാട്ടുകാര്‍ പറയുന്നു.
നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തവര്‍ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയതായറിയുന്നു. ചെറുകുന്ന് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് എജ്യുക്കേഷന്‍ സൊസൈറ്റി ലിമിറ്റഡ് സി 1752 എന്ന പേരിലാണ് സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘത്തില്‍ ചെറുകുന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഡയറക്ടര്‍മാരാണ്. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഓഹരിയെടുത്തിട്ടുണ്ട്. 2007 ഏപ്രില്‍ എട്ടിന് ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് താവത്ത് സൊസൈറ്റിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടക്കത്തില്‍ താവത്ത് മൂന്നുനില വാടകക്കെട്ടിടത്തില്‍ തുടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു നിര്‍വഹിച്ചത്.
ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്വന്തം കെട്ടിടം പണിയാനും സംഘം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളില്‍ നിന്നു ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. വിദേശങ്ങളില്‍ നിന്നുപോലും പണപ്പിരിവ് നടത്തിയതായി നാട്ടുകാര്‍ പറയുന്നു. വാടകക്കെട്ടിടത്തിന്റെ സമീപത്തായി ഇരുനിലക്കെട്ടിടവും 76 സെന്റ് സ്ഥലവും വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് നിക്ഷേപകരെപ്പോലും അറിയിക്കാതെ ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു. കെട്ടിടം മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ സംഭവം വിവാദമായിരിക്കുകയാണ്. സ്ഥലം വിറ്റതിനുശേഷം നിക്ഷേപത്തുക മടക്കിത്തരാമെന്നാണ് പാര്‍ട്ടി നേതൃത്വം ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നത്.
ആശുപത്രി കെട്ടിടത്തിന് സമീപത്തുകൂടെ മേല്‍പ്പാലം വന്നതോടെ സ്ഥലത്തിന്റെ വില ഇടിയുകയും സ്ഥലത്തേക്ക് നടന്നുപോകാന്‍ പോലും വഴിയില്ലാതാകുകയും ചെയ്തിരിക്കുകയാണ്. അതേസമയം, ആശുപത്രിയെക്കുറിച്ചുയരുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആശുപത്രി അടച്ചു പൂട്ടിയ സംഭവം പ്രദേശത്തെ പാര്‍ട്ടിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: