കണ്ണൂര്‍: ക്യു ആര് കോഡ് ചെയ്ത ജീവനുള്ള ഭക്ഷ്യ സുരക്ഷിത ബ്രോയിലര്‍ ചിക്കന്‍ ഇനി കണ്ണൂരിലും. ഭക്ഷ്യസുരക്ഷിത ബ്രോയ്ലര്‍ ചിക്കന്‍ ഫ്രാഞ്ചൈസി ഔട്ട്ലറ്റുകളിലൂടെ ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്ന സ്ഥാപനത്തിന്റെ കണ്ണൂര്‍ ശാഖയുടെ ഉദ്ഘാടനം 3 ന് രാവിലെ 10ന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ടി.വി.രാജേഷ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഇതോടൊപ്പം തന്നെ ആധുനിക കോഴി വളര്‍ത്തല്‍ സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ കര്‍ഷക പരിശീലന പരിപാടിയും നടക്കും.
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയനുസരിച്ച് നബാര്‍ഡും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി രൂപീകരിച്ച വേണാട് പൗള്‍ട്രി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ജില്ലാ ഓഫീസാണ് കണ്ണൂര്‍ താണ ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം. സോയാബീന്‍ അടിസ്ഥാനമായ വെജിറ്റേറിയന്‍ തീറ്റ നല്കി വളര്‍ത്തുന്ന, ഹോര്‍മോണുകളോ സ്റ്റിറോയ്ഡുകളോ ആന്റിബയോട്ടിക്കുകളോ ചേര്‍ത്തിട്ടില്ലാത്തതുമായ ശുദ്ധമായ ബ്രോയ്ലര്‍ കോഴികളെ വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് എല്ലാ സഹായവും നല്കി ഔട്ട്ലറ്റുകളിലൂടെ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നത്. മുപ്പത്തിയഞ്ചു ദിവസം പ്രായമാകുമ്പോള്‍ കോഴിയെ സംബന്ധിച്ച എല്ലാവിവരങ്ങളും ക്യൂ ആര് കോഡുചെയ്ത് വേണാട് സിഗ്നേച്ചര്‍ ചിക്കന്‍ ബ്രാന്‍ഡില്‍ വളര്‍ത്തിയ കര്‍ഷകന്റെ കയ്യൊപ്പോടുകൂടി ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉല്‍പ്പന്നത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ കോഴിയുടെ കാലില്‍ ഒട്ടിച്ചിരിക്കുന്ന ക്യ ആര് കോഡിലൂടെ ഉപഭോക്താവിന് അറിയാന്‍ സാധിക്കുന്ന സംവിധാനം ഇന്ത്യയില്‍ ആദ്യമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ചെയര്മാന് ഡോ. കെ.ചന്ദ്രപ്രസാദ്, ഡോ.കെ.വി.രവീന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: