ഷെര്‍ലക് ഹോംസുമാര്‍ എത്ര ശ്രമിച്ചാലും തോറ്റുപോകുന്നിടത്ത് ദൈവം അനായാസമായി വിജയിക്കും. അതിവിദഗ്ദ്ധമായി ചെയ്തിട്ടുള്ള കുറ്റകൃതമാണെങ്കിലും കുറ്റവാളിയിലേക്ക് നയിക്കുന്ന ഒരു മുടിയിഴയെങ്കിലും അവശേഷിക്കും. തികച്ചും അപ്രതീക്ഷിതമായി അത് വെളിപ്പെടും. സത്യം ഇനിയൊരിക്കലും പുറത്തുവരില്ലെന്ന് കുറ്റവാളിയും കുറ്റാന്വേഷകന്‍പോലും ഉറച്ചുവിശ്വസിച്ചിരിക്കുമ്പോഴായിരിക്കും ദൈവത്തിന്റെ ഈ വികൃതി. പാര്‍ട്ടി അധ്യക്ഷനാവാനും, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കിലുമാവാനും കാത്തിരിക്കെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ ക്ഷേത്ര രജിസ്റ്ററില്‍ അദ്ദേഹം അഹിന്ദുവാണെന്ന് കോണ്‍ഗ്രസിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മനോജ് ത്യാഗി രേഖപ്പെടുത്തിയതോടെ നെഹ്റു കുടുംബം കൂടെക്കൊണ്ടു നടക്കുന്ന ഒരു കള്ളംകൂടി പൊളിഞ്ഞിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇക്കഴിഞ്ഞ സപ്തംബറില്‍ ഗുജറാത്ത് പര്യടനത്തിനെത്തിയ രാഹുലിനോട് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി ഒരാവശ്യമുന്നയിക്കുകയുണ്ടായി. ”താന്‍ ക്രൈസ്തവനല്ല, ഹിന്ദുവാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കട്ടെ” എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്വാമി പറഞ്ഞത്. പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ നാല് പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു സ്വാമിയുടെ പ്രതികരണം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ ആശയത്തിനുള്ള മറുപടിയാണ് രാഹുലിന്റെ ക്ഷേത്രദര്‍ശനമെന്ന് വിശദീകരിച്ച കോണ്‍ഗ്രസ്, രാഹുല്‍ ഹിന്ദുവാണോ അല്ലയോ എന്ന സ്വാമിയുടെ മര്‍മപ്രധാനമായ ചോദ്യത്തോട് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു.
റോമന്‍ കത്തോലിക്കാ സഭയില്‍പ്പെടുന്ന ക്രിസ്തുമത വിശ്വാസിയായ സോണിയയ്ക്ക് ജനിച്ച രാഹുല്‍ അമ്മയെപ്പോലെ ക്രിസ്തുമത വിശ്വാസിയാണോ എന്ന സംശയം പല ഘട്ടങ്ങളിലും ഉയര്‍ന്നിട്ടുള്ളതാണ്. സോണിയയും മക്കളും അവരുടെ ‘മതവും വിശ്വാസവും’ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുന്‍ ഡിജിപി: പി.സി. വാധ്വ വിവരാവകാശ നിയമപ്രകാരം അധികൃതരെ സമീപിച്ചെങ്കിലും സ്വകാര്യ വിവരങ്ങളാണെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കപ്പെട്ടു. ഹര്‍ജിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പൊതുപ്രവര്‍ത്തകരായ സോണിയയും മക്കളും ജനങ്ങള്‍ക്കുമുന്നില്‍ മതവിശ്വാസം സംബന്ധിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ് വാധ്വ ഉന്നയിച്ചത്.
പൊട്ടുതൊടുന്നതുകൊണ്ടും പൂജ നടത്തുന്നതുകൊണ്ടും ക്ഷേത്രദര്‍ശനം നടത്തുന്നതുകൊണ്ടുമൊക്കെ ഒരാള്‍ നിയമപരമായി ഹിന്ദുവാകണമെന്നില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാലും ഔദ്യോഗികമായി അത് ശരിയായിരിക്കില്ല. ഈയര്‍ത്ഥത്തിലാണ് രാഹുലിന്റെ മതം ഏതെന്നത് വലിയൊരു പ്രശ്നമാകുന്നത്. ഇന്ത്യയില്‍ ‘രാമരാജ്യ’ത്തിനു പകരം ‘റോമാ രാജ്യം’ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ശ്രമിക്കുന്നതെന്ന് 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിമര്‍ശനമുന്നയിക്കുകയുണ്ടായി. ഇത് മുന്‍നിര്‍ത്തി 1998 ഫെബ്രുവരിയില്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രം ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
”സോണിയാഗാന്ധി എന്ന ‘വിദേശി’ രാഷ്ട്രീയ പണ്ഡിതന്മാരെ സംഭ്രമിപ്പിക്കുന്നു” എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:” തുടക്കത്തില്‍ ആശയക്കുഴപ്പത്തിലായിരുന്ന ഹിന്ദു ദേശീയവാദികള്‍ സോണിയയ്ക്ക് അധികശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് പിന്തുണയേറാന്‍ തുടങ്ങിയപ്പോള്‍ അടല്‍ബിഹാരി വാജ്പേയിയേയും എല്‍.കെ. അദ്വാനിയേയും പോലുള്ളവര്‍ സ്വരം കടുപ്പിക്കുകയും, ‘റോമാ രാജ്യം’ വരുമെന്ന് ആക്രോശിക്കാനും തുടങ്ങി. ശ്രീമതി ഗാന്ധി റോമന്‍ കത്തോലിക്കയായതിനാലും, മകന് രാഹുല്‍ (27), മകള്‍ പ്രിയങ്ക (26) എന്നിവരെ ഇതേ മതവിശ്വാസമനുസരിച്ച് വളര്‍ത്തിയതിനാലുമാണ് ഇതെന്ന് ചിലര്‍ സംശയിക്കുന്നു”
‘ന്യൂയോര്‍ക്ക് ടൈംസ്’ അമേരിക്കയില്‍ മാത്രമല്ല, ആഗോള മാധ്യമരംഗത്തുതന്നെ പ്രചാരവും ആധികാരികതയുമുള്ള പത്രമാണ്. എന്നിട്ടും താന്‍ ക്രിസ്തുമത വിശ്വാസിയാണെന്ന് പറയുന്ന ലേഖനത്തിന്റെ ഉള്ളടക്കം ചോദ്യം ചെയ്യാനോ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാനോ രാഹുല്‍ തയ്യാറായില്ല. ഇപ്പോള്‍ സോമനാഥ ക്ഷേത്രദര്‍ശനത്തിനെത്തിയ രാഹുല്‍ താന്‍ അഹിന്ദുവാണെന്ന് രേഖപ്പെടുത്തുകകൂടി ചെയ്തപ്പോള്‍ ജനങ്ങളുടെ സംശയം നീങ്ങിയിരിക്കുന്നു.
അപ്രിയസത്യം വെളിപ്പെട്ടതോടെ അപകടത്തിലായ പാര്‍ട്ടി നേതാവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നല്കിയ വിശദീകരണങ്ങള്‍ രാഹുലിന്റെ നില ഒന്നുകൂടി പരുങ്ങലിലാക്കിയെന്നതാണ് സത്യം. രാഹുല്‍ ബ്രാഹ്മണനാണെന്നും പൂണൂല് ഉണ്ടെന്നുംകൂടി പറയാനാഗ്രഹിക്കുന്നുഎന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രസ്താവിച്ചത്. രാജീവ് ഗാന്ധി പകുതി പാര്സിയും സോണിയാ ഗാന്ധി ക്രിസ്തുമതവിശ്വാസിയുമാണെന്ന് വ്യക്തം. അപ്പോഴെങ്ങനെ ഇവരുടെ മൂത്തമകന് രാഹുല്‍ ബ്രാഹ്മണനാവുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
രാഹുലിന്റെ സോമനാഥ ക്ഷേത്ര സന്ദര്‍ശനം വിവാദമായതിനെത്തുടര്‍ന്ന് അദ്ദേഹം ഹിന്ദുവാണെന്ന് സ്ഥാപിക്കാന്‍ മൂന്നു ചിത്രങ്ങള്‍ കോണ്‍ഗ്രസ് ചില മാധ്യമങ്ങള്‍വഴി പുറത്തുവിടുകയുണ്ടായി. ഇതിലൊന്ന് കൈക്കുഞ്ഞായ രാഹുലിനെയുമെടുത്ത് രാജീവും സോണിയയും ഏതോ ഒരു പൂജചെയ്യുന്നതാണ്. എന്നാല്‍ ഇത് രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവാകുന്നില്ല. കാരണം പൂജയില്‍ പങ്കാളിയാകുന്ന സോണിയ ക്രിസ്തുമത വിശ്വാസിയാണല്ലോ. ഇത്തരമൊരു ചടങ്ങില്‍ പ്രത്യക്ഷപ്പെടാന്‍ സോണിയയ്ക്ക് സ്വന്തം മതം തടസ്സമല്ലെങ്കില് രാഹുലിനും അത് ബാധകമാണ്. ക്രിസ്തുമത വിശ്വാസിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ലാത്ത സോണിയ 2004-ല്‍ ഹിമാചല്‍ കോണ്‍ഗ്രസ് ഭവന്റെ ഭൂമി പൂജയില്‍ പങ്കെടുക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വരികയുണ്ടായി. അതേസമയം, രാജീവ് ഗാന്ധിക്കൊപ്പം കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അഹിന്ദുവായതിനാല്‍ സോണിയാ ഗാന്ധിക്ക് നേപ്പാള്‍ രാജാവ് ബീരേന്ദ്ര അനുമതി നല്കുകയുണ്ടായില്ല.
പ്രിയങ്കയുടെ വിവാഹച്ചടങ്ങില്‍ രാഹുല്‍ പങ്കെടുക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തുവിട്ട മറ്റൊരു ചിത്രം. ഇവിടെ വൈരുദ്ധ്യം കൂടുതല്‍ പ്രകടമാണ്. ആ ചടങ്ങില്‍ രാഹുലിനെക്കാള്‍ പ്രാധാന്യം പ്രിയങ്കയെ വിവാഹം ചെയ്യുന്ന റോബര്‍ട്ട് വാദ്രയ്ക്ക് ആയിരിക്കുമല്ലോ. ഉത്തര്‍പ്രദേശിലെ മൊറാദാബാദുകാരനായ രാജേന്ദ്രയ്ക്കും സ്കോട്ടിഷ് വംശജയായ മൗറിനും ജനിച്ച റോബര്‍ട്ട് ക്രിസ്തുമത വിശ്വാസിയാണ്. റിച്ചാര്‍ഡ്, മിഷേല്‍ എന്നിവരായിരുന്നു റോബര്‍ട്ടിന്റെ സഹോദരങ്ങള്‍. റോബര്‍ട്ട്-പ്രിയങ്ക വിവാഹച്ചടങ്ങ് ദല്‍ഹിയിലെ ഒരു പള്ളിയിലും നടന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ ഓര്‍ക്കാം.
ഹിന്ദുവല്ലാത്തയാള്‍ക്കും നെറ്റിയില്‍ സിന്ദൂരപ്പൊട്ട് തൊടാം. കത്തോലിക്കാ മതവിശ്വാസിയായ അംബികാ സോണിയുടെ സിന്ദൂരക്കുറി അവരുടെ വ്യക്തിത്വത്തിന്റെതന്നെ ഭാഗമാണല്ലോ. പൊട്ടുതൊടുന്നതുകൊണ്ടും പൂജയില്‍ പങ്കെടുക്കുന്നതുകൊണ്ടും ഇതര മതവിശ്വാസിയായ ഒരാള്‍ നിയമപരമായി ഹിന്ദുവാകില്ലെന്ന് ചുരുക്കം. ഈ പറയുന്നത് സോണിയാ ഗാന്ധിക്കും രാഹുലിനും ബാധകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് സോണിയയും രാഹുലും ഹിന്ദുകാര്‍ഡ് പുറത്തിറക്കാറുള്ളത്. പൊട്ടുതൊട്ട് പ്രത്യക്ഷപ്പെടുന്നതും, ക്ഷേത്രദര്‍ശനം നടത്തുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. നിയമലംഘനമൊന്നും ചൂണ്ടിക്കാട്ടാനാവില്ലെങ്കിലും ഇങ്ങനെ പെരുമാറുന്നതില്‍ കാപട്യമുണ്ട്. ജനങ്ങളെ കബളിപ്പിക്കുകയെന്ന ദുരുദ്ദേശ്യമുണ്ട്. ഇത് രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതുമല്ല.
രാഹുല്‍ ഗാന്ധിയുടെ മതപരമായ അവസരവാദമാണ് സോമനാഥനായ സാക്ഷാല്‍ ശിവനുമുന്നില്‍ തുറന്നുകാട്ടപ്പെട്ടത്. ഇതിലെ കാവ്യനീതി കാണാതിരുന്നകൂടാ. മുസ്ലിം ആക്രമണകാരികള്‍ നിരവധി തവണ തകര്‍ത്ത സോമനാഥക്ഷേത്രം സ്വാതന്ത്ര്യത്തിനുശേഷം പുനര്‍നിര്‍മിക്കുന്നതിന് പ്രധാനമന്ത്രി നെഹ്റു എതിരായിരുന്നു. ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലും മഹാരഥനായിരുന്ന കെ.എം. മുന്‍ഷിയും ഈ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോയി. ഒടുവില്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പുനഃപ്രതിഷ്ഠാ ചടങ്ങില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പങ്കെടുക്കരുതെന്ന് നെഹ്റു ശഠിച്ചു.അഭിമാനിയായിരുന്ന രാജേന്ദ്രബാബു ആ ‘വിലക്ക്’ വകവച്ചില്ല. നെഹ്റു കുടുംബത്തിലെ അഞ്ചാംതലമുറക്കാരന്‍ രാഹുല്‍, ഇന്ന് അതേ സോമനാഥനുമുന്നില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഇനിയൊരിക്കലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയാത്തവിധം മുഖംമൂടി അഴിഞ്ഞുവീണതില്‍ ചരിത്രത്തിന്റെ പ്രതികാരമുണ്ട്. ദൈവത്തിന്റെ ഇടപെടല്‍ എന്നല്ലാതെ എന്തുപറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: