സ്രഷ്ടാവായ ദൈവം ആദിമ മനുഷ്യനെ തന്നെ പ്രവാചകനാക്കി. സൃഷ്ടിക്ക് നേര്‍വഴി കാണിക്കാന്‍ എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാര് നിയോഗിക്കപ്പെട്ടു. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം നബിമാരെ വിവിധ കാലത്തായി അല്ലാഹു നിയോഗിച്ചു. ക്രിസ്തു വര്‍ഷ പ്രകാരം പറഞ്ഞാല്‍, ആറാം നൂറ്റാണ്ടിലാണ് അവസാന പ്രവാചകനായി മുഹമ്മദ് നബിയെ നിയോഗിച്ചത്. ഇരുണ്ടയുഗം എന്നറിയപ്പെട്ട കാലത്ത് 23 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രബോധനം മാതൃകായോഗ്യരായി അവരെ പരിവര്‍ത്തിപ്പിച്ചെന്നതാണ് ചരിത്രം.
മക്കയിലെ ഉന്നത കുലത്തില്‍ ജനിച്ചിട്ടും ലാളിത്യവും സഹവര്‍ത്തിത്വവും മുഖമുദ്രയാക്കിയാണ് അദ്ദേഹം ഖുര്‍ആനെ ജീവിച്ചു കാണിച്ചു തന്നത്. പിതാവ്, പിതാമഹന്, ഭര്‍ത്താവ്, നേതാവ്, ഭരണാധികാരി, ജഡ്ജി തുടങ്ങിയ വിവിധ മാനുഷികാവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ലോക നേതാക്കളില്‍ ഒരാള്‍കൂടിയാണ് പ്രവാചകന് മുഹമ്മദ് നബി. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് എന്താണോ ലക്ഷ്യമിട്ടത് അതിന്റെ വിരുദ്ധതയ്ക്ക് കരുവാക്കുന്നതും കാണാനാവും.
തനിക്ക് സമ്പൂര്‍ണ്ണ ആധിപത്യമുണ്ടായിരുന്ന മദീനയില്‍ സ്ഥാപിച്ച ഭരണകൂടത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ത്തന്നെ അതു ബോധ്യപ്പെടും. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസുകാര്‍ ഇസ്ലാം വിരുദ്ധതയുടെ പ്രണേതാക്കളാണെന്ന് മദീനയിലെ പ്രവാചകന്റെ ഭരണം നോക്കിയാല്‍ വ്യക്തമാവും. അവിടെയുള്ള ന്യൂനപക്ഷമായിരുന്ന ജൂതന്മാരുമായി കരാറില്‍ ഏര്‍പ്പെട്ട് അവരുടെ സുരക്ഷ ഉറപ്പാക്കിയതാണ് മദീന കരാര്‍ എന്നറിയപ്പെടുന്നത്. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ ഇടം പ്രവാചകന് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ തടയാത്തിടത്തോളം ആ നാട്ടിലെ ഭരണകൂടവുമായി യോജിച്ച് മാത്രം പോവണമെന്നാണ് പ്രവാചകന്റെ ദര്‍ശനം. ഭൂരിപക്ഷ മുസ്ലിം രാഷ്ട്രീയ വ്യവസ്ഥയില്‍ പോലും എതിര്‍വിശ്വാസികളുടെ വിശ്വാസ ആചാരങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്നും ജീവിതത്തിലൂടെ അദ്ദേഹം അടിവരയിട്ടു.
പ്രവാചകന്റെ മരണ വേളയില്‍ അദ്ദേഹത്തിന്റെ മേലങ്കി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു. നിത്യച്ചെലവിന് പണക്കാരായ ഒട്ടേറെ അനുയായികള്‍ കൂടെയുള്ളപ്പോഴും തന്റെ അധികാര പരിധിയിലെ ജൂത വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് മേലങ്കി പണയപ്പെടുത്തി പണം വാങ്ങി ജീവിതാവശ്യം നിറവേറ്റിയ പ്രവാചകനെ കയ്യൊഴിഞ്ഞതാണ് പല പ്രശ്നങ്ങളുടെയും മൂലഹേതു.
”അല്ലാഹുവേ, മുഹമ്മദിന്റെ ബന്ധുക്കളുടെ വിഭവങ്ങള്‍ ആവശ്യത്തിന് മതിയാകുന്നത് മാത്രമാക്കേണമേ” എന്നത് പ്രവാചകന്റെ ഒരു പ്രധാന പ്രാര്ഥനയായിരുന്നു. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത വിധം സമ്പത്തിന് പിറകെ പോവുകയോ മറ്റുള്ളവരോട് യാചിക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ പട്ടിണിയോ ദാരിദ്ര്യമോ ഇല്ലാത്തതും, നാളേക്ക് മിച്ചം വരുന്ന നിലയില്‍ സമൃദ്ധി ഇല്ലാത്തതുമായ അവസ്ഥയാണ് ആവശ്യത്തിന് മതിയാകുന്നത് എന്നതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.
ഐഹിക താല്പര്യങ്ങള്ക്കും മോഹങ്ങള്‍ക്കും വിലങ്ങുവെയ്ക്കുമ്പോഴേ ലളിതജീവിതം സാധ്യമാവുകയുളളൂ. ലളിതജീവിതം നയിക്കുന്നവന് ജീവിത സാഹചര്യങ്ങളേതും അസ്വസ്ഥതകളില്ലാതെ സ്വീകാര്യമാവും. അവന് സ്വന്തം ശീലങ്ങള്‍ കെണിയൊരുക്കുന്നത് തടയാന്‍ സാധിക്കും. ലാളിത്യം എന്നത് ഭൗതികതയുടെ തിരസ്കാരമല്ല. മേന്മയെ പുല്‍കലാണ്. സംസാരം നിയന്ത്രിക്കുകയും മറ്റുള്ളവരെ കേള്‍ക്കാന്‍ സന്നദ്ധനാവുകയും ചെയ്യല്‍ ലാളിത്യഭാവത്തിന്റെ മഹനീയ പ്രകടനമാണ്. ജീവിത ശൈലിയില്‍ മാത്രമല്ല പ്രവാചകന്റെ സ്വഭാവത്തിലും ഇടപെടലുകളിലും പെരുമാറ്റത്തിലുമെല്ലാം ഈ ലാളിത്യവും വിനയവും പ്രകടമായിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച ഇസ്ലാം, ഈ ദര്‍ശനം ഇഷ്ടമുള്ളവര്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് ഖുര്‍ആനിലും വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം; അവര്‍ക്ക് അവരുടേത് എന്ന് ഖുര്‍ആന്‍ പറഞ്ഞത് ആലങ്കാരികമല്ല. എതിര് വിശ്വാസിയുടെ ആരാധനാലയം തകര്‍ക്കുന്നത് ഇസ്ലാമിക വിശ്വാസിക്ക് മദ്യപാനത്തെക്കാളും വ്യഭിചാരത്തെക്കാളും നിഷിദ്ധമായ പാപമാണ്. ക്രൈസ്തവ സംഘത്തിന് മദീനയിലെ പ്രവാചകന്റെ പള്ളി ആരാധനയ്ക്ക് തുറന്നുകൊടുത്തത് നിലപാട് വ്യക്തമാക്കല്‍ തന്നെയാണ്. പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാലത്ത് രണ്ടു പെണ്മക്കളെ നല്ലനിലയില്‍ വളര്‍ത്തി വിവാഹം ചെയ്തയച്ചാല്‍ അവന് സ്വര്‍ഗമുണ്ടെന്ന് വാഗ്ദാനം ചെയ്തത് വിപ്ലവത്തിന്റെ ഒരുദാഹരണമാണ്.
മതത്തിനും ജാതിക്കും ഗോത്രത്തിനും വര്‍ഗത്തിനും വര്‍ണ്ണത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തി. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന് ഇസ്ലാമില്‍ ഇടമില്ലെന്ന് ഉപാധിയാക്കി. മൃഗങ്ങളോടും പക്ഷികളോടുപോലും കാരുണ്യം കാണിക്കണമെന്ന് ആഹ്വാനം ചെയ്തു. ഒരു യുദ്ധ വേളയില്‍ എതിരാളികളുടെ ഏതാനും കുട്ടികള്‍ വധിക്കപ്പെട്ടത് അറിഞ്ഞ് പൊട്ടിക്കരഞ്ഞ അദ്ദേഹം, യുദ്ധവേളയില്‍ പോലും അതൊന്നും അനുവദനീയമല്ലെന്ന് താക്കീത് നല്കി.
തന്റെയോ സമൂഹത്തിന്റെയോ സുരക്ഷ അപകടത്തിലാവുമ്പോഴല്ലാതെ യുദ്ധം അനുവദനീയമല്ലെന്ന് വ്യക്തമാക്കിയ പ്രവാചകന്, അപ്പോള്‍ പോലും സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, നിരായുധര്‍ എന്നിവരോട് ബലപ്രയോഗം പാടില്ലെന്നും കൃഷിയിടവും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും എതിരാളികളുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെടാന്‍ പാടില്ലെന്നും വിളംബരം ചെയ്തു. പക്ഷെ, പ്രവാചകന്റെയും അല്ലാഹുവിന്റെയും പേരില്‍ സംഘടിച്ച ഐഎസുകാര്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ അതിന്റെ നേര്‍വിപരീതമായ പ്രവൃത്തിയാണ് ചെയ്യുന്നത്. അത്തരക്കാരെ എതിരിട്ട് തോല്‍പ്പിക്കാന്‍കൂടി ഈ പ്രവാചക ജന്മദിനത്തില് പ്രതിജ്ഞ പുതുക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: