മന്ത്രി തോമസ് ചാണ്ടിയുടെ ഏറെ വൈകിയുണ്ടായ രാജിയോടെ അഴിമതിവിരുദ്ധരെന്ന മുഖംമൂടി അഴിഞ്ഞുവീണ ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖം ഒന്നുകൂടി വികൃതമാവുകയാണ്. നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നതോടെയാണിത്.
അന്‍വര്‍ ഡയറക്ടറായ ഗ്രീന്‍സ് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പിവീസ് റിയല്‍റ്റേഴ്സ് ഇന്ത്യ ലിമിറ്റഡ്, പിവിആര്‍ ഡവലപ്പേഴ്സ് (മഞ്ചേരി) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്പ്പെടുത്തിയിരിക്കുന്നതിലൂടെ പിണറായി സര്‍ക്കാരിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വവിധ പിന്തുണയും ലഭിക്കുന്ന അന്‍വര്‍ ക്രിമിനല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ഒരേസമയം നാല് കമ്പനികളുടെ ഉടമസ്ഥനായിരിക്കെ, ഒരു കമ്പനിയുടെ വിവരങ്ങള്‍ മാത്രം തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ നല്കിയതിനാല് എംഎല്‍എ എന്ന നിലയ്ക്ക് അയോഗ്യതാ ഭീഷണിയും അന്‍വര്‍ നേരിടുകയാണ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പര തന്നെ അന്‍വര്‍ നടത്തിയിരിക്കുന്നുവെന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു. ഇവയൊക്കെ ഒറ്റദിവസംകൊണ്ട് നടത്തിയതുമല്ല. രാഷ്ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ച് വര്‍ഷങ്ങളെടുത്ത് ചെയ്തുകൂട്ടിയതാണ്. അപ്പോള്‍ നിയമലംഘകനും അഴിമതിക്കാരനുമായ ഇത്തരമൊരാളെ എംഎല്‍എയാക്കിയ സിപിഎമ്മിനും ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒരുതരത്തിലും ഒഴിഞ്ഞുമാറാനാവില്ല.
അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ തങ്ങള്‍ കൊണ്ടുവന്നതായി സിപിഎം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണ നിയമവും അന്‍വര്‍ ലംഘിച്ചിരിക്കുന്നു. ഇങ്ങനെയൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ പുറത്തുപറയാന്‍ കൊള്ളാത്ത ഇടപാടുകള്‍ നടന്നിരിക്കുമെന്ന് ഉറപ്പ്. ഇതിനുള്ള പ്രത്യുപകാരമായി സിപിഎം നേതൃത്വം വെള്ളിത്തളികയില്‍ വച്ചുനീട്ടിയതാവാം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വവും എംഎല്‍എ സ്ഥാനവും. ഇങ്ങനെയൊരാളെ ഭരണാധികാരം ഉപയോഗിച്ചു സംരക്ഷിക്കുന്നതിലൂടെ അഴിമതിയുടെ നിറം ചുവപ്പാണെന്ന് സിപിഎമ്മും ഇടതുമുന്നണിയും ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നപ്പോഴും അഴിമതിയുടെ ഭീമാകാരം പൂണ്ട ആ രാഷ്ട്രീയ നേതാവിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയെക്കാള്‍ വീറുംവാശിയും സിപിഎമ്മും പിണറായിയും പ്രകടിപ്പിക്കുന്നതു കണ്ട് പ്രബുദ്ധ കേരളം ലജ്ജിച്ചു തലതാഴ്ത്തിയതാണ്. അപ്പോഴും ചാണ്ടി തങ്ങളുടെ പാര്‍ട്ടിക്കാരനല്ലെന്ന് ചില സിപിഎം നേതാക്കള്‍ മുഖംരക്ഷിക്കാന്‍ തൊടുന്യായം പറയുന്നത് കേള്‍ക്കാമായിരുന്നു. ഇങ്ങനെയൊരു ഒഴികഴിവുപോലും സ്വന്തം എംഎല്‍എയായ അന്‍വറിന്റെ കാര്യത്തില്‍ പറയാനില്ല.
അറിഞ്ഞിടത്തോളം തോമസ് ചാണ്ടിയുടെ വഴിയേയാണ് അന്‍വറിന്റെയും പോക്ക്. പഞ്ചനക്ഷത്ര മാര്‍ക്സിസ്റ്റുകള്‍ക്ക് ഇതൊന്നും പ്രശ്നമായിരിക്കില്ല. ഭരണത്തിന്റെ മുഖം കൂടുതല്‍ അഴുകുന്നതിന് മുന്‍പ് അന്‍വര്‍ സ്വയം രാജിവയ്ക്കുന്നതാണ് ഉചിതം. അതിന് തയ്യാറല്ലെങ്കില്‍ രാജി എഴുതിവാങ്ങാനുള്ള ഇച്ഛാശക്തി സിപിഎം കാണിക്കണം. അഴിമതിക്കെതിരായ ജനരോഷം മലവെള്ളംപോലെ കുതിച്ചെത്തുമ്പോള്‍ അത് തടയാന്‍ ഒരു അന്‍വറിനും അമ്യൂസ്മെന്റ് പാര്ക്കിനുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: