കൊച്ചി: ഗുജറാത്തില്‍ താമസിക്കുന്ന റാന്നി സ്വദേശിനിയെ മതം മാറ്റി വിവാഹം കഴിച്ച് ഐഎസ്സില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് എന്‍ഐഎ. റാന്നി സ്വദേശിനിയായ അക്ഷര ബോസിനെ മതം മാറ്റിയെന്ന കേസിലാണ് നിലപാട്.
ഭര്‍ത്താവ് ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരെ അക്ഷര ബോസ് നല്കിയ ഹര്‍ജിയിലാണ് ദേശീയ അന്വേഷണ സംഘം നിലപാട് അറിയിച്ചത്. എന്നാല്‍ അക്ഷര പരാതി നല്‍കിയിട്ടില്ലെന്നും ആ നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഹെഡ് ക്വാട്ടേഴ്സ് എഐജി ജി. ശ്രീധരന് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്കി. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവികളോട് ഹര്‍ജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. പെരിങ്ങണ്ടിയിലെ മേല്‍വിലാസത്തില്‍ റിയാസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. റിയാസ് പത്ത് വര്‍ഷമായി ബെംഗളൂരുവിലും എറണാകുളത്തുമായാണ് താമസമെന്നും മറ്റ് കുടുംബാംഗങ്ങള്‍ എറണാകുളത്തെവിടെയോ ഉണ്ടെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ബെംഗളൂരുവില്‍ അനിമേഷന്‍ കോഴ്സ് പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനുമായി അക്ഷര പ്രണയത്തിലായത്. 2015 നവംബറില്‍ റിയാസ് ശാരീരിക ബന്ധം പുലര്‍ത്തിയെന്നും ഇതു ചിത്രീകരിച്ചത് കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. മതം മാറിയതോടെ അയിഷ എന്ന പേര് സ്വീകരിച്ചു. വ്യാജ രേഖ ചമച്ച് ആധാര്‍ കാര്‍ഡ് ഉണ്ടാക്കി 2016 മേയ് 21 ന് റിയാസ് വിവാഹം രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഹര്‍ജിക്കാരിയെ സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്പോര്‍ട്ട് എടുപ്പിച്ചു. സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണമനുസരിച്ച് പര്‍ദ ധരിക്കാനും ഐസിസിനെ പിന്തുണയ്ക്കാനും പറഞ്ഞു. റിയാസിനെ ഭയന്ന് 2016 ഒക്ടോബര്‍ 15 ന് ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ അക്ഷരയെ പിതാവ് തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നല്കിയ ഹര്‍ജിയില്‍ തനിക്ക് റിയാസിനൊപ്പം പോകാന്‍ ഇഷ്ടമാണെന്ന് അക്ഷര പറഞ്ഞിരുന്നു. തുടര്‍ന്ന് 2017 ജനുവരി 23 ന് റിയാസിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഇതിനുശേഷം താന്‍ റിയാസിന്റെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണില്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അക്ഷര ആരോപിക്കുന്നു. റിയാസും മാതാപിതാക്കളും ചേര്‍ന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താന്‍ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെത്തി. തന്നെ കുടുക്കിയ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: