ഇടുക്കി: ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ ശക്തമായ കാറ്റും മഴയും. ഗതാഗതം സ്തംഭിച്ചു, ഹൈറേഞ്ച് ഇരുട്ടില്‍. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് കാറ്റോടുകൂടി മഴ കനത്തത്. നെടുങ്കണ്ടം, കുമളി, വണ്ടിപ്പെരിയാര്‍, കട്ടപ്പന, ഇരട്ടയാര്‍ എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടം.
പുളിയന്മലക്ക് സമീപം ഒട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഹേമക്കടവ് സ്വദേശി ബഞ്ചമിന് പരിക്കേറ്റു. ഏലം, കുരുമുളക്, വാഴ, കപ്പ തുടങ്ങിയ കൃഷികളും നശിച്ചു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. വാത്തിക്കുടിയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. നെടുങ്കണ്ടത്ത് പഴയ സ്കൂള്‍ കെട്ടിടം നിലംപതിച്ചു. അറുപതോളം പോസ്റ്റുകളാണ് വിവിധയിടങ്ങളിലായി ഒടിഞ്ഞിരിക്കുന്നത്. മുന്നൂറോളം മരങ്ങള്‍ കടപുഴകി. ഇതോടെ ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകള്‍ പൂര്‍ണ്ണമായും ദേവികുളം താലൂക്ക് ഭാഗികമായും ഇരുട്ടിലായി.
ഏലത്തോട്ടം മേഖലയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് കൃഷി നാശവും ഉണ്ടായി. അപകട സാധ്യത മുന്നില്‍ക്കണ്ട് ജോലികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ശക്തമായ മഴ മൂലം കുമളി ടൗണില്‍ വെള്ളം കയറിയത് ഗതാഗത സംവിധാനം താറുമാറാക്കി.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കും ഗതാഗത തടസം നേരിട്ടു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: