ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയും നോട്ട് അസാധുവാക്കലും ഇന്ത്യയുടെ വളര്‍ച്ച തകര്‍ത്തെന്ന് ആരോപിക്കുന്നവര്‍ക്ക് ചുട്ടമറുപടിയായി പുതിയ ആഭ്യന്തര ഉത്പാദന കണക്ക്. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്നുമാസം കൊണ്ട് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി അഥവാ സാമ്പത്തിക വളര്‍ച്ച) 6.3 ശതമാനമായതായി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. മാസങ്ങളായി നേരിയ തോതില്‍ കുറഞ്ഞ് 5.7 ശതമാനത്തില്‍ എത്തിയ ജിഡിപിയാണ് ഇപ്പോള്‍ 6.3 ശതമാനത്തിലേക്ക് ഉയര്‍ന്നത്.
ചരക്ക് സേവന നികുതി നടപ്പാക്കുമ്പോഴുള്ള ആശയക്കുഴപ്പങ്ങള്‍ ആദ്യം വളര്‍ച്ചയെ നേരിയതോതില്‍ ബാധിക്കുമെന്നും പിന്നീട് വളര്‍ച്ച വേഗത്തിലാകുമെന്നും ഭാവിയില്‍ ഇത് രാജ്യത്തിന് വലിയ ഗുണമാകുമെന്നും കേന്ദ്രവും പ്രമുഖ സാമ്പത്തിക വിദഗ്ധരും പറഞ്ഞിരുന്നു. ഇത് ഗൗനിക്കാതെയാണ് പ്രതിപക്ഷവും ഇടതുപക്ഷവും സര്‍ക്കാരിനെതിരെ വലിയ നീക്കമാരംഭിച്ചതും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം തുടങ്ങിയതും.
നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി തുടങ്ങിയവ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായ നേരിയ മാന്ദ്യം നീങ്ങിത്തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ് 6.3 വളര്‍ച്ചയെന്ന് ്രപമുഖര് പ്രതികരിച്ചു.
ജിഎസ്ടിയുമായി പൊരുത്തപ്പെടുന്നതോടെ വളര്‍ച്ച കൂടും, ഐസിആര്‍എയിലെ സാമ്പത്തിക വിദഗ്ധന്‍ അദിതി നയ്യാര്‍ പറഞ്ഞു. വളര്‍ച്ച മെച്ചപ്പെട്ടു തുടങ്ങിയെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: