തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ കടല്‍ത്തീരം ആശങ്കയില്‍. കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. 150ലേറെ പേരാണ് തിരിച്ചെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ വിമാനവും എത്തിയിട്ടുണ്ട്. 20 ബോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു. അതേസമയം ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തുനിന്ന് പോയ ഏഴ് വള്ളങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. നാവിക-വ്യോമസേനകള്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നേവിയുടെ കപ്പല്‍ കൊല്ലം തീരത്ത് എത്തിയിട്ടുണ്ട്. നാളെ രാവിലെ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പൂന്തുറയിലെ കടല്‍ക്ഷോഭ പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട സംഘമാണ് മത്സ്യതൊഴിലാളി മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.
വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സ്ഥിതി അതീവ ഗുരുതരമാണ് അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ കൈകൊള്ളണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരെയും കുറ്റപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നില്ലെന്നും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: