കാട്ടാക്കട: അഗസ്ത്യ വനമേഖലയില്‍ കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റുകളില്‍ വ്യാപക നാശം വിതച്ച് കാറ്റും മഴയും. കുറ്റിച്ചല്‍, കോട്ടൂര്‍, കള്ളിക്കാട്, മീനാങ്കല്‍, അമ്പൂരി തുടങ്ങി വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വ്യാപക നാശമുണ്ടായി. ഉള്വനത്തില്പ്പെട്ട പന്ത്രണ്ടോളം സെറ്റില്‍മെന്റുകളില്‍ ആദിവാസികള്‍ ഒറ്റപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ വീണും വനത്തിലേക്കുള്ള പാതകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
മഴ ശക്തമായതോടെ ബസ് സര്‍വീസ് ഉള്‍പ്പെടെ നിറുത്തി വച്ചു. കുട്ടികള്‍ സ്കൂളുകളില്‍ എത്തിയില്ല. വനപതയില് കടപുഴകി വീണ മരങ്ങള്‍ നീക്കംചെയ്യാന്‍ വനം വകുപ്പും അഗ്നിശമനസേനയും ജനപ്രതിനിധികളും നാട്ടുകാരും കഠിനപരിശ്രമത്തിലാണ്. അഗ്നിശമനസേനയ്ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ജെസിബി എത്തിച്ച് മരങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. രാത്രി വൈകിയും മരങ്ങള്‍ കടപുഴകി വീഴുകയും ചില്ലകള്‍ ഒടിഞ്ഞുവീഴുകയും ചെയ്യുകയാണ്. പ്രതികൂല കാലാവസ്ഥ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് തടസ്സമാണ്.
വനത്തിനുള്ളിലെ ചെറുഅരുവികളും തോടുകളും ഉള്‍പ്പെടെ നിറഞ്ഞു. പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി. പുതുതായി സ്ഥാപിച്ച പതിനൊന്നു കെവി വൈദ്യുത കേബിള്‍ ലൈനുകള്‍ തകരാറിലായി. പോസ്റ്റുകള്‍ പലതും നിലംപതിച്ചു.
ഇരുംബിയോടു ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് നാശം ഉണ്ടായി. പൊടിയം, കമലകം, കൊമ്പിടി, കുന്നത്തേരി, പൊത്തോട്, ആമല, കൊമ്പ, ആയിരംകാല്‍ തുടങ്ങിയ സെറ്റില്മെന്റുകളിലെല്ലാം വാഴ, റബ്ബര്‍, മരച്ചീനി, കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി നശിച്ചു. വാലിപ്പാറ, ചോനംപാറ, കൈതോട്, മൂന്നുമുക്കന്, പ്ലാത്ത്, എന്നിവിടങ്ങളിലും കനത്ത നാശ നഷ്ടമുണ്ടായി.
ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യൂഉദ്യോഗസ്ഥര്‍, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവര്‍ വൈകിയും വനത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: