തിരുവനന്തപുരം: എംഎല്‍എ ഫണ്ടുപയോഗിച്ച് പൂജപ്പുര ജയിലിന് വാങ്ങിനല്‍കിയ ആംബുലന്‍സ് ഒ. രാജഗോപാല്‍ എംഎല്‍എ ഫ്ളാഗ്ഓഫ് ചെയ്തു. 11,37,938 രൂപ ചെലവഴിച്ചാണ് ആംബുലന്‍സ് വാങ്ങി നല്‍കിയത്. ജയിലില്‍ നടക്കുന്ന ദേശീയ ക്ഷേമദിനാഘോഷത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജയില്‍ ഡിജിപി ആര്. ശ്രീലേഖ അധ്യക്ഷത വഹിച്ചു.
നിങ്ങള്‍ ഇവിടെ എത്തപ്പെട്ടത് ദൈവനിയോഗമായി മാത്രം കരുതിയാല്‍ മതിയെന്ന് അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥകാലത്ത് താനും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തന്റെ രണ്ടുജന്മദിനങ്ങള് ജയിലിലായിരുന്നു. ആ സമയം ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. പൂജപ്പുര ജയിലിലെ ആംബുലന്‍സിന് ഫണ്ടനുവദിച്ചതോടൊപ്പം നേമത്തെ താലൂക്കാശുപത്രിക്കും തൃക്കണ്ണാപുരം ഹെല്‍ത്ത് സെന്ററിനും ഫണ്ട് നല്‍കിയതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അതു മുടക്കിയെന്നും അദ്ദേഹം പറഞ്ഞു. ജയിലുകള്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് ആര്. ശ്രീലേഖ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
അന്തേവാസികളായ 25 പേര്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെയും കണ്ണടകളുടെയും വിതരണവും ഇതോടൊപ്പം നടന്നു. പൂജപ്പുര കൗണ്‍സിലര്‍ ഡോ വിജയലക്ഷ്മി, എസ.് സന്തോഷ്, എച്ച്. ഗോപകുമാര്‍, ബി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: