ലക്നൗ: ഉത്തര്‍പ്രദേശിൽ ബിജെപി ചരിത്ര വിജയത്തിലേക്ക്. യോഗി സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം.
16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബിജെപി വിജയിച്ചു. മൊറാദാബാദ്, അയോധ്യ-ഫൈസാബാദ്, വാരണാസി, ഫിറോസാബാദ്, സഹാറന്‍പൂര്‍, ലക്നൗ, ഗാസിയാബാദ്, ഗോരഖ്പൂര്‍, ആഗ്ര, അലഹബാദ്, ബറേലി, കാണ്‍പൂര്‍, മഥുര, ഝാന്‍സി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.
സംസ്ഥനത്തെ നാല് കോടി വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടേത് ചരിത്ര വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയ്ക്കും കോണ്‍ഗ്രസിനും പ്രതീക്ഷിച്ചത്ര മുന്നേറ്റം നടത്താനായില്ല. ബിഎസ്പിയുടെ പ്രകടനം രണ്ട് കോര്‍പ്പറേഷനുകളില്‍ ഒതുങ്ങിപ്പോയി. സമാജ് വാദി പാര്‍ട്ടിക്കാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത്. ഒരിടത്തുപോലും സമാജ് വാദി പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനായില്ല.
ഉത്തര്‍പ്രദേശിലെ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും, 428 പഞ്ചായത്തുകളിലേക്കും മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: